കോലഞ്ചേരി: കപ്പ വില കൂപ്പുകുത്തി, കഷ്ടകാലമൊഴിയാതെ കർഷകർ. ഉത്പാദനത്തിൽ മുന്നിലായിട്ടും മരച്ചീനിക്കർഷകരോട് എന്നും അവഗണന മാത്രം. മറ്റ് കൃഷികൾക്ക് നൽകുന്ന പരിഗണനയും കൈത്താങ്ങും ലഭിക്കാത്തതുകാരണം നൂറുകണക്കിന് മരച്ചീനിക്കർഷകർ പ്രതിസന്ധിയിലാണ്. കിലോ 20 രൂപയ്ക്ക് മുകളിലെത്തിയ കപ്പവില ഗ്രാമീണ മേഖലകളിൽ 10 രൂപയിലേക്ക് വരെ താഴ്ന്നു. അടിക്കടി വില കുറയുമ്പോഴും നല്ല വില ലഭിക്കാൻ മരച്ചീനി സംഭരിക്കാനും സംസ്‌കരിക്കാനും സർക്കാർ സംവിധാനങ്ങളൊന്നുമില്ല.
എട്ടുവർഷം മുമ്പ് മരച്ചീനി കിലോഗ്രാമിന് രണ്ടു രൂപയിലേക്ക് വിലയിടിഞ്ഞിരുന്നു. അന്ന് ഹോർട്ടികോർപ്പ് മരച്ചീനി സംഭരണം തുടങ്ങിയെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. പാകമാകുമ്പോൾ മൊത്ത വിൽപ്പനക്കാർ എത്തിയില്ലെങ്കിൽ വിള നശിക്കുന്നത് പതിവാണ്. ഒടുവിൽ അദ്ധ്വാനത്തിന്റെ വിലപോലും ലഭിക്കാതെ കിട്ടുന്നവിലയ്ക്ക് വിറ്റൊഴിവാക്കേണ്ട സ്ഥിതിയുണ്ടാകും. മരച്ചീനിക്കർഷകർക്ക് കൃഷിവകുപ്പിൽനിന്ന് ആവശ്യമായ സഹായങ്ങളും ആനുകൂല്യങ്ങളും ലഭിക്കാറില്ലെന്ന് മേപ്രത്തുപടിയിലെ കർഷകനായ നാരായണൻ പറയുന്നു.
മഴയിലും വരൾച്ചയിലും വിളനാശമുണ്ടായാലുള്ള നഷ്ടം വേറെയുമുണ്ട്.തമിഴ്‌നാട്ടിലേക്ക് കയറ്റുമതി ഉണ്ടെങ്കിലും ലാഭം പോകുന്നത് ഇടനിലക്കാരിലേക്കാണ്. കർഷകരിൽനിന്ന് ഒരു മൂട് കപ്പയ്ക്ക് 30 മുതൽ 50 രൂപ വരെ വിലയിലാണ് ഇടനിലക്കാരും മൊത്ത വിതരണക്കാരും എടുക്കുന്നത്. ഒരു മൂട്ടിൽനിന്ന് കുറഞ്ഞത് അഞ്ച് കിലോഗ്രാം മരച്ചീനിയെങ്കിലും ലഭിക്കും. നടുന്നതുമുതൽ വിളവെടുക്കും വരെ ആയിരം മൂടിന് 30 പേരുടെ അദ്ധ്വാനമാണ് ആവശ്യം. ഒരാൾക്ക് കൂലി 750 മുതൽ 1000 വരെ. വളം വേറെ. മൂല്യവർദ്ധിത ഉത്പന്നങ്ങളുമായി ചക്കയ്ക്ക് നല്ലകാലം വന്നതുപോലെ മരച്ചീനിക്കും ഒരു നല്ലകാലം ഉണ്ടാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |