കളമശേരി: പ്രായം 81 കടന്നെങ്കിലും ഏലൂർ അബ്ദുൾ ഖാദർ കവിതയും ചിത്രരചനയും തുടരുകയാണ്. 15-ാം വയസ്സിൽ തോട്ടിയുടെ കുടുംബം എന്ന ഏകാംഗനാടകമെഴുതി കിഴക്കുംഭാഗം ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് അരങ്ങേറ്റം കുറിച്ചു. പ്രസന്ന തിയറ്റേഴ്സിനു വേണ്ടി പത്തോളം മുഴുനീള നാടകങ്ങൾ രചിച്ചു സംവിധാനം ചെയ്തു. ഗാനങ്ങളും എഴുതി. 1971,72,73 ,വർഷങ്ങളിൽ തുടർച്ചയായി കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരങ്ങൾ വാങ്ങി. രചന, സംവിധാനം, നടൻ, നടി, ഹാസ്യനടൻ, സംഗീതം ,തുടങ്ങി അവാർഡുകൾ തൂത്തുവാരിയെന്നു പറയാം. നാല് ഏകാംഗങ്ങൾ എഴുതി. നൂറിൽപ്പരം കവിതകൾ, ചെറുകഥയ്ക്ക് തൃപ്പൂണിത്തുറ സ്പോർട്സ് ക്ലബ്ബിന്റെ ഒന്നാം സമ്മാനം. വിക്രമൻ നായർ ട്രോഫി , സേഫ്ടി നാടക മത്സരം എന്നിങ്ങനെ പല വേദികളിലും നാടകത്തിന് പുരസ്കാരങ്ങൾ ലഭിച്ചു. യേശുദാസിന്റെ ഗുരുവും ഫാക്ട് ലളിതകലാകേന്ദ്രത്തിലെ സംഗീത അദ്ധ്യാപകനായിരുന്ന ആർ.എൽ.വി.യിലെ പ്രൊഫ. പാല സി.കെ.രാമചന്ദ്രനിൽ നിന്നും സംഗീതം അഭ്യസിച്ചു. സംഗീത സംവിധാനവും ഹാർമോണിയം വായനയും ഉണ്ടായിരുന്നു.
സ്കൂൾ വിദ്യാഭ്യാസം മാത്രമാണ് കൈമുതലെങ്കിലും വായനശാലയിലെ നിത്യ സന്ദർശകനായിരുന്നു. പുസ്തകവായനയാണ് തന്നെ രൂപപ്പെടുത്തിയതെന്ന് അബ്ദുൾ ഖാദർ പറയുന്നു. ഫാക്ടിൽ 40 വർഷം ജോലി ചെയ്തു . സിവിൽ മെയിന്റനൻസ് ഡിപ്പാർട്ടുമെന്റിൽ പെയിന്ററായിരുന്നു. മനസിൽ ഉറങ്ങിക്കിടന്നിരുന്ന ചിത്രകാരനെ ഉണർത്താൻ ജോലി സഹായകരമായി. ധാരാളം ഓയിൽ പെയിന്റിംഗ് ചെയ്തു. ഫാക്ടിലെ ജോലിയും കലാ സാഹിത്യ സാംസ്ക്കാരിക മേഖലയിൽ കമ്പനി നൽകിയിരുന്ന പ്രോത്സാഹനവും വലുതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |