തൃശൂർ: അടിക്കടിയുള്ള പാചകവാതക വില വർദ്ധനയുടെ പശ്ചാത്തലത്തിൽ ഹോട്ടലുടമകൾക്കും, തൊഴിലാളികൾക്കും സമര രംഗത്തേക്ക് ഇറങ്ങേണ്ടി വരുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. മറ്റെല്ലാ വ്യാപാര മേഖലയിലെയും കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയപ്പോഴും ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കാത്തതും പാചക വാതക വില വർദ്ധനവും ഹോട്ടലുകളെ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. നൂറ് കണക്കിന് ഹോട്ടലുകൾ അടഞ്ഞുപോയി. പാഴ്‌സൽ നൽകുന്ന പല ഹോട്ടലുകളും, ഡൈനിംഗ് അനുവദിച്ചില്ലെങ്കിൽ അടുത്ത് തന്നെ അടക്കേണ്ടി വരും. ആയിരക്കണക്കിന് ഹോട്ടൽ തൊഴിലാളികൾ പട്ടിണിയിലാണ്. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വർഷം 600 രൂപയാണ് വർദ്ധിച്ചത്. ബാദ്ധ്യതകൾ വർദ്ധിക്കുന്നതോടെ ഹോട്ടലുടമകൾ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യമാണുണ്ടാവുകയെന്നും ജില്ലാ സെക്രട്ടറി സി. ബിജുലാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |