കാബൂൾ: അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രവിശ്യകളിൽ സ്ത്രീകൾ തെരുവിലിറങ്ങി. നേരത്തെ ഹെറാത്തിൽ നടന്ന പ്രതിഷേധത്തിന് സമാനമായി രാജ്യ തലസ്ഥാനമായ കാബൂളിലും പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച് സ്ത്രീകൾ നിർഭയം തെരുവിലിറങ്ങി. കുട്ടികളും മുതിർന്നവരുമായ ഒട്ടനവധി പേർ പ്രതിഷേധത്തിന്റെ ഭാഗമായി. ഇതിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.താലിബാൻ ഭരണത്തിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമുളള അവകാശം ഉറപ്പിക്കണമെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
ഇസ്ലാം നിയമത്തിന്റെ പരിധിയിൽ നിന്ന് സ്ത്രീകളുടെ ജോലിയും പെൺകുട്ടികളുടെ വിദ്യാഭ്യാസവും അനുവദിക്കുമെന്നാണ് താലിബാൻ നിലപാട്. ഇത് എത്രത്തോളം പാലിക്കപ്പെടുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് ആശങ്കയുണ്ട്. താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം സ്ത്രീകൾ നേതൃത്വം നല്കിയിരുന്ന എൻ.ജി.ഒകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശിച്ചതായും വനിതാ ആക്ടിവിസ്റ്റുകളെ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയർന്നിരുന്നു. ഇതു കൂടാതെ താലിബാൻ തടവിൽ നിന്ന് മോചിപ്പിച്ച കുറ്റവാളികൾ വനിതാ ജഡ്ജിമാരുടെ വീടുകൾ തിരഞ്ഞുപിടിച്ച് അക്രമങ്ങൾ അഴിച്ച് വിടുന്നുണ്ട്. ജനുവരിയിൽ രണ്ട് വനിതാ ജഡ്ജിമാരെ താലിബാൻ വധിച്ചിരുന്നു. താലിബാൻ അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് വുമൺ ജഡ്ജസിന്റെ നേതൃത്വത്തിൽ കുറച്ചു ജഡ്ജിമാരെ രക്ഷിക്കാൻ സാധിച്ചെങ്കിലും ഭൂരിഭാഗം ജഡ്ജിമാരും അഫ്ഗാനിൽ തന്നെ തുടരുകയാണ്. അതേ സമയം രാജ്യത്ത് ഇനി മുതൽ മോഷണം നടത്തിയാൽ അവരുടെ കൈവെട്ടുമെന്ന് കാബൂളിലെ ഒരു പള്ളിയിലൂടെ താലിബാൻ പ്രഖ്യാപനം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അഫ്ഗാനിൽ ഭക്ഷ്യക്ഷാമത്തിന് സാദ്ധ്യതയെന്ന് യു.എൻ
അഫ്ഗാനിൽ പാവപ്പെട്ടവർക്ക് നല്കി വരുന്ന ഭക്ഷണ ശേഖരം ഈ മാസാവസാനത്തോടെ തീരുമെന്നറിയിച്ച് ഐക്യരാഷ്ട്ര സഭ. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ രാജ്യത്തെ പതിനായിരങ്ങൾ പട്ടിണിയിലാവുമെന്ന് യു.എൻ അറിയിച്ചു. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ എത്രയും വേഗം ലഭ്യമാക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു. അഫ്ഗാൻ ജനതയെ സഹായിക്കാൻ അടിയന്തര സഹായവുമായി രാജ്യങ്ങൾ മുന്നോട്ടുവരണമെന്നും യു.എന്നിന്റെ പ്രത്യേക പ്രതിനിധി റാമിസ് അലാകബറോവ് പറഞ്ഞു.
രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ദിവസവും ഭക്ഷണം കഴിക്കാനാകുമോയെന്ന് ഉറപ്പില്ലെന്നും അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിൽ പകുതിയിലേറെ പേർക്കും അടുത്ത വർഷത്തോടെ പോഷകാഹാരക്കുറവ് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നും യു.എൻ സെക്രട്ടറി ജനറൽ ടെഡ്രോസ് അഥാനോം ഗബ്രിയേസിസ് അറിയിച്ചു.
പഞ്ച്ഷീർ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹമീദ് കർസായി
അഫ്ഗാനിലെ പഞ്ച്ഷീർ പ്രവിശ്യയിൽ താലിബാൻ ഭീകരരും താലിബാൻ വിരുദ്ധ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി. ഇരു കൂട്ടരും സംഘർഷം അവസാനിപ്പിക്കണമെന്നും യുദ്ധം തുടരുന്നത് രാജ്യത്തെ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാൻ വിരുദ്ധ സേനയിലെ ഒട്ടനവധി പേരെ വധിച്ചെന്നും പഞ്ച്ഷീർ പ്രവിശ്യയിലെ 11 ചെക്ക്പോയിന്റുകൾ പിടിച്ചടക്കിയെന്നും താലിബാൻ അവകാശപ്പെട്ടു. എന്നാൽ ഇത് പ്രതിരോധ സേന നിഷേധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |