സ്ത്രീകൾക്കെതിരായ അക്രമവും പെരുകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അനുദിനം വർദ്ധിച്ചു വരികയാണ്. വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ക്രിമിനൽ കേസ് പ്രതിയായ യുവാവ് മാതാപിതാക്കളുടെ കൺമുമ്പിൽ വച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയും സംശയരോഗത്തെ തുടർന്ന് ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങൾ തലസ്ഥാന ജില്ലയിലാണ് അരങ്ങേറിയത്. വിസ്മയയുടെ മരണത്തോടെ അറുതിയുണ്ടാകുമെന്ന് കരുതിയ സ്ത്രീധന പീഡന മരണം വീണ്ടും ആവർത്തിച്ചതും സർക്കാരിനും പൊലീസിനും നാണക്കേടുണ്ടാക്കുന്നതാണ്.
പയ്യന്നൂർ കോറോം സ്വദേശി സുനീഷയാണ് ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചത്. സുനീഷ നീതിതേടി പൊലീസിനെ സമീപിച്ചപ്പോൾ ഒത്തുതീർപ്പെന്ന ഉപാധിവച്ച് നിയമസഹായം നിഷേധിക്കുകയാണ് പൊലീസ് ചെയ്തത്. സ്ത്രീ സുരക്ഷയ്ക്കായി നിർഭയ ഉൾപ്പെടെ പല പദ്ധതികളും നടപ്പാക്കിയെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്ക് അൽപ്പം പോലും കുറവ് വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
വിസ്മയയ്ക്ക് പിന്നാലെ സുനീഷയും
ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തോടെ സ്ത്രീധന പീഡനവും അതെ തുടർന്നുള്ള അതിക്രമങ്ങളും അവസാനിക്കുമെന്ന് കരുതിയവർക്ക് തെറ്റി. സ്ത്രീധനത്തിനെതിരെ സർക്കാർ ശക്തമായ പ്രചരണം നടത്തുകയും നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടും സ്ത്രീധനമെന്ന തിന്മയെ ഒഴിവാക്കാനാകാത്തതിന്റെ ഉദാഹരണമായി മാറി, സുനീഷയുടെ മരണം.
യുവതി തൂങ്ങിമരിച്ചത് പീഡനം കാരണമാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഭർത്താവ് വിജീഷും ബന്ധുക്കളും തന്നെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്ന് കാണിച്ച് സുനീഷ സഹോദരന് അയച്ച ശബ്ദസന്ദേശം പുറത്തായതോടെയാണ് സംഭവത്തിൽ വഴിത്തിരിവായത്. മകൾക്ക് ഭർത്തൃവീട്ടിൽ നിരന്തരം മർദ്ദനം ഏൽക്കേണ്ടിവരുന്നുണ്ടെന്ന് കാണിച്ച് സുനീഷയുടെ അമ്മ ആഗസ്റ്റ് 5 ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെതുടർന്ന് കഴിഞ്ഞയാഴ്ച ഇരു വീട്ടുകാരെയും വിളിച്ചുവരുത്തിയ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. എന്നാൽ ഇതിനു തൊട്ടുപിന്നാലെയാണ് സുനീഷ ജീവനൊടുക്കിയത്.
പ്രണയപ്പകയിൽ 17കുത്തിൽ പ്രതികാരം
വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് നെടുമങ്ങാട് പറട്ട ഉഴപ്പക്കോണത്ത് പുത്തൻ ബംഗ്ളാവിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന ശിവദാസൻ- വത്സല ദമ്പതികളുടെ മകൾ സൂര്യഗായത്രിയുടെ (20) പ്രണനെടുത്തത്. സംസ്ഥാനത്ത് പ്രണയപ്പകയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സൂര്യഗായത്രി. കഴിഞ്ഞ ഒരുവർഷത്തിനകം ഒരു ഡസനിലേറെ പെൺകുട്ടികളാണ് പ്രണയ, വിവാഹ അഭ്യർത്ഥനകൾ നിരസിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ടത്. പട്ടാപ്പകൽ വീട്ടിലെത്തി മാതാപിതാക്കളുടെ കൺമുന്നിൽ വച്ചാണ് അരുൺ, സൂര്യഗായത്രിയെ കൊലപ്പെടുത്തിയത്. ശരീരമാസകലം 17 തവണ കുത്തുകളേറ്റ സൂര്യഗായത്രി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വയറ്റിലും ഗുഹ്യഭാഗത്തുമുൾപ്പെടെ മർമ്മസ്ഥാനങ്ങളിലേറ്റ ആഴമേറിയ കുത്തും ആന്തരിക രക്തസ്രാവവുമാണ് സൂര്യഗായത്രിയുടെ മരണത്തിനിടയാക്കിയത്.
പ്രഭയെ കൊന്നത് കരുതിക്കൂട്ടി
കാട്ടായിക്കോണം ശാസ്തവട്ടത്ത് നടുറോഡിൽ വച്ച് ഭാര്യയെ കഴുത്തറുത്തു കൊന്ന സംഭവം കരുതിക്കൂട്ടി ആസൂത്രണം ചെയ്തത്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് ശാസ്തവട്ടം മങ്ങാട്ടുകോണം മഠത്തിൻമേലെ തടത്തരികത്ത് പുത്തൻവീട് രേഷ്മാ ഭവനിൽ സെൽവരാജിനെ (45) അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇരിഞ്ചയം മീൻമൂട് കിഴക്കുംകര പുത്തൻവീട്ടിൽ രാധയുടെ മകൾ പ്രഭയാണ് (37) കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ ശാസ്തവട്ടം ജംഗ്ഷനിൽ നിന്ന് മങ്ങാട്ടുകോണത്തേക്കുള്ള റോഡിലായിരുന്നു കൊലപാതകം അരങ്ങേറിയത്. തന്നെ അനുസരിക്കാതെ പ്രഭ പിണങ്ങി താമസിക്കുന്നതിലും ജോലിക്ക് പോകുന്നതിലുമുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അവസാനമില്ലാതെ സ്ത്രീധന പരാതികൾ
ആഭരണവും പണവും തട്ടിയെടുത്തശേഷം രണ്ടാം ഭർത്താവ് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി രംഗത്തെത്തി. വർക്കല പേഴുവിള സ്വദേശിനിയാണ് രണ്ടാം ഭർത്താവായ മിമിക്രി ആർട്ടിസ്റ്റിനെതിരെ വർക്കല ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. ജൂലായിലാണ് യുവതിയും യുവാവും വിവാഹിതരായത്. രണ്ട് പേരുടെയും രണ്ടാം വിവാഹമായിരുന്നു. ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ വിവാഹത്തിന് ശേഷം 40 പവൻ ആഭരണങ്ങളും അരലക്ഷം രൂപയും കൈക്കലാക്കിയ സുശീലൻ, മാനസികവും ശാരീരികവുമായി തന്നെ ക്രൂരപീഡനങ്ങൾക്കിരയാക്കിയതായി പരാതിയിൽ പറയുന്നു.
ഒരാഴ്ച മുമ്പ് തന്റെ 12 വയസുള്ള മകളെ തെറ്റായ രീതിയിൽ കടന്നുപിടിക്കുന്നത് നേരിൽ കണ്ടതായും ഇത് ചോദ്യം ചെയ്തതിന് യുവതിയെ മുറിയിൽ പൂട്ടിയിടുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് യുവതി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |