കാബൂൾ: അഫ്ഗാനിസ്ഥാനിൽ തങ്ങൾക്ക് കീഴടങ്ങാത്ത പ്രതിരോധ സേനയുമായി കനത്ത പോരാട്ടം നടത്തുകയാണ് ഹിന്ദുകുഷ് പർവത നിരയിലെ പഞ്ച്ശീർ താഴ്‌വരയിൽ താലിബാൻ. ഇതിനിടെ താഴ്‌വര പിടിച്ചെടുത്തു എന്ന പേരിൽ താലിബാൻ കാബൂളിൽ പലയിടത്തും ആകാശത്തേക്ക് വെടിവച്ചു. ഈ വെടിവയ്‌പ്പുകളിൽ കുട്ടികളുൾപ്പടെ നിരവധി സാധാരണക്കാർ മരിച്ചതായാണ് വിവരം.
ദേശീയ പ്രതിരോധ സേനയെ കീഴടക്കി എന്ന പേരിൽ കനത്ത വെടിവയ്‌പ്പാണ് താലിബാൻ വെളളിയാഴ്‌ച രാത്രി നടത്തിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ തുടർന്ന് ബന്ധുക്കളെയുമെടുത്ത് ആശുപത്രിയിലേക്ക് പരക്കംപായുന്ന സാധാരണക്കാരുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്.
അതേസമയം പഞ്ച്ശീർ താഴ്‌വരയിൽ കീഴടങ്ങിയിട്ടില്ലെന്ന് പുറത്താക്കപ്പെട്ട അഫ്ഗാൻ വൈസ് പ്രസിഡന്റ് അമ്റുളള സലേയുടെ മകൻ എബാദുളള സലെ അറിയിച്ചു. തങ്ങൾ രാജ്യം വിട്ടിട്ടില്ലെന്നും പഞ്ച്ശീറിൽ തന്നെ തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പഞ്ച്ശീറിൽ ഇരുവിഭാഗവും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. നിരവധി താലിബാൻ തീവ്രവാദികൾ ഇതിനകം മരണമടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |