കോട്ടയം: സി.പി.എം ജില്ലാസമ്മേളനം ജനുവരി 14 മുതൽ 16 വരെ കോട്ടയത്ത് നടത്തും. ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കും. കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിനിധികളുടെ എണ്ണം കുറച്ചാവും സമ്മേളനങ്ങൾ. ബ്രാഞ്ചു സമ്മേളനങ്ങളിൽ 15 ൽ താഴെ പ്രതിനിധികളേ ഉണ്ടാവൂ. ജില്ലാ സമ്മേളനം വെർച്വൽ പ്ളാറ്റ്ഫോമിൽ നടത്താനും ആലോചനയുണ്ട്.
പാലായിൽ ജോസ് കെ. മാണിയുടെ തോൽവി സമ്മേളനങ്ങളിൽ പ്രധാന ചർച്ചാവിഷയമാകും . പാലായിൽ ഇടതു വോട്ടു മറിഞ്ഞതിനെക്കുറിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശപ്രകാരം കമ്മീഷനെ നിയമിച്ചു അന്വേഷണം നടത്തിയിരുന്നു. കടുത്തുരുത്തിയിലെ കേരളകോൺഗ്രസ് എം സ്ഥാനാർത്ഥിയുടെ തോൽവിയും സി.പി.എം അംഗമായിരുന്ന സിന്ധു മോൾ ജേക്കബ് പിറവത്ത് കേരളകോൺഗ്രസ് എം സ്ഥാനാർത്ഥിയായി മത്സരിച്ചതും ചർച്ചയാകാം.
പാർട്ടി ബഹുജന സംഘടനകളുടെ പ്രവർത്തനം, സി.പി.ഐ ബന്ധം, ബി.ജെ.പി, കോൺഗ്രസ് ബി.ഡി.ജെ.എസ് പാർട്ടികളുടെ ചില മേഖലകളിലെ വളർച്ച തുടങ്ങിയവവയാകും മറ്റ പ്രധാന ചർച്ചാവിഷയങ്ങൾ .പ്രായ പരിധിയുടെ പേരിൽ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റികളിൽ നിന്ന് ഏതാനും അംഗങ്ങളെ മാറ്റി യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകും. ജില്ലാ സെക്രട്ടറിയായി എ.വി.റസൽ തുടരാനാണ് സാദ്ധ്യത .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |