കോട്ടയം: അന്യസംസ്ഥാന താറാവ് മുട്ടകൾ വഴിയോരവിപണി കീഴടക്കിയതോടെ നാടൻ താറാവ് കർഷകർ ദുരിതത്തിലായി. നൂറിലധികം താറാവ് കർഷകരാണ് ജില്ലയിലുള്ളത്.
തമിഴ്‌നാട്ടിൽനിന്ന് വ്യാപകമായി കൊണ്ടുവരുന്ന മുട്ടകൾ വിവിധയിടങ്ങിൽ വ്യാപകമായി വിൽപ്പനയ്ക്കുണ്ട്. ആവണിത്താറാവിന്റെ മുട്ടയാണെന്ന് പറഞ്ഞാണ് ഇവ കൊണ്ടുവരുന്നത്. നാടൻ താറാവ് മുട്ടയ്ക്ക് 10 രൂപ വരെയാണ് ഇവിടത്തെ കർഷകർക്ക് ലഭിച്ചിരുന്നത്. കർഷകന് നേരിട്ട് വിൽപ്പന നടത്താനും കഴിയുമായിരുന്നു. എന്നാൽ അന്യസംസ്ഥാന മുട്ട അഞ്ചുരൂപ നിരക്കിൽ ഇപ്പോൾ ലഭ്യമാണ്. കൂടുതൽ എടുക്കുകയാണെങ്കിൽ നാലു രൂപയ്ക്കും ലഭിക്കും. ഹാച്ചറികളിൽ വിരിയാതെവരുന്ന മുട്ടകൾ വരെ ഇത്തരത്തിൽ വിൽപ്പനയ്ക്കുണ്ടെന്ന് കർഷകർ പറയുന്നു.
തീറ്റ വിലവർദ്ധനവിൽ നട്ടം തിരിയുന്ന താറാവ് കർഷകർക്ക് ഒരു മുട്ടയ്ക്ക് എട്ടുരൂപയ്ക്ക് മുകളിൽ ലഭിച്ചാൽ മാത്രമേ പിടിച്ചു നിൽക്കാനാവൂ. അന്യസംസ്ഥാന മുട്ടയുടെ വരവോടെ നാടൻമുട്ടയ്ക്ക് വിപണി ലഭിക്കാത്ത സാഹചര്യമാണ്. വഴിയോരങ്ങളിൽ വിൽക്കുന്ന മുട്ട പരിശോധിക്കണമെന്ന ആവശ്യം കർഷകർ ഉയർത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
നാടൻതാറാവു മുട്ട: 10 രൂപ
വരവ് താറാവുമുട്ട: 5 രൂപ
' നാടൻ കർഷകർ ഉദ്പാദിപ്പിക്കുന്ന താറാവു മുട്ട സർക്കാർ സംഭരിച്ച് മത്സ്യഫെഡ്, മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ എന്നിവയുടെ സ്റ്റാളുകൾ വഴി വിൽപ്പന നടത്തണം. ഇതുവഴി ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള മുട്ടയും കർഷകർക്ക് ന്യായമായ വിലയും ലഭിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലയിലെ താറാവു കർഷകർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കും'
- എബി ഐപ്പ് , മെമ്പർ, ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |