ചിറ്റൂർ: മിൽമയുടെ നടപടികൾ കിഴക്കൻ മേഖലയിൽ ചെറുകിട ക്ഷീരകർഷകരെ തകർക്കുന്നതായി പരാതി. ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ചിറ്റൂർ ബ്ലോക്കിൽ 15,000 കർഷകരാണുള്ളത്. കൂടുതൽ സംഘങ്ങളും ഇവിടെയാണ് പ്രവർത്തിക്കുന്നതും.
സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകരുടെ പാൽ സംഭരിക്കുന്നതിൽ മിൽമ നേരത്തെ ക്വാട്ട നിശ്ചയിച്ച് നിശ്ചിത അളവിൽ കൂടുതലുള്ള പാലിന് ലിറ്ററിന് പത്തു രൂപ കുറച്ചിരുന്നു. കൂടുതലായി പാൽ നൽകുന്ന വൻകിട കർഷകർ ഇതിൽ പരാതി ഉന്നയിച്ചതോടെ മുൻ തീരുമാനം മാറ്റി എല്ലാ കർഷകരുടെയും പാൽ ലിറ്ററിന് രണ്ടു രൂപ കുറയ്ക്കാൻ സംഘങ്ങളോട് മിൽമ നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഇതിൽ ചെറുകിട കർഷകരിൽ ശക്തമായ പ്രതിഷേധം ഉയർന്നു. അധിക സംഭരണം സാദ്ധ്യമല്ലാത്തതിനാലാണ് ഈ തീരുമാനമെന്നാണ് അധികൃതരുടെ പക്ഷം. ചെറുകിട കർഷകരുടെ ഉപജീവന മാർഗമായ ക്ഷീരവ്യവസായത്തെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ബന്ധപ്പെട്ടവരിൽ നിന്നുണ്ടാകുന്നതെന്നാണ് കർഷകരുടെ പരാതി.
തമിഴ്നാട്ടിൽ നിന്നും വ്യാപകമായി പാൽ അതിർത്തി സംഘങ്ങളിൽ എത്തുന്നത് കൂടാതെ വൻകിടക്കാർ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന പാൽ മുഴുവനായും സംഭരിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ പേരിൽ 800 ലിറ്റർ വരെ പാൽ സംഭരിക്കുന്ന സംഘങ്ങളുണ്ട്. രണ്ടോ മൂന്നോ കറവപശുക്കളെ മാത്രം വളർത്തുന്ന ചെറുകിട കർഷകരുടെ പാൽ മുഴുവനായി സംഘങ്ങൾ എടുക്കുന്നുമില്ല. അളക്കുന്ന പാലിന് രണ്ടു രൂപ കുറച്ചതോടെ ചെറുകിട കർഷകർക്കാണ് കൂടുതൽ ദുരിതം. 70 കർഷകരുള്ള സംഘം പോലും മിൽമയ്ക്ക് പാൽ അളക്കുന്നത് 15,000 ലിറ്റർ വരെയാണ്. ഇതിൽ തമിഴ്നാട് പാലും ഇവിടത്തെ വൻകിടക്കാരുടെ പാലുമാണ് ഭൂരിഭാഗവും.
എവിടെ പറയും പരാതി ?
പത്ത് ലിറ്ററിൽ താഴെ ഉത്പാദിപ്പിക്കുന്ന പാൽ പോലും എടുക്കാൻ പറ്റില്ലെന്നാണ് മിക്ക സംഘം അധികൃതരും പറയുന്നത്. സംഘങ്ങൾ നിയന്ത്രിക്കുന്നത് ഭരണപ്രതിപക്ഷ കക്ഷികളാണെന്നതിനാൽ പലരും എവിടെ പരാതി പറയുമെന്ന അവസ്ഥയിലാണ്. അതേസമയം ക്ഷീരവകുപ്പിന്റെയും മിൽമയുടെയും ആനുകൂല്യങ്ങൾ വൻകിടക്കാർ തട്ടിയെടുക്കുന്നതായി ആക്ഷേപമുണ്ട്. കൃത്യമായി സംഘത്തിൽ പാൽ അളക്കുന്ന കർഷകർക്ക് അംഗത്വം നൽകണമെന്ന ആവശ്യവും പല സംഘങ്ങളും പരിഗണിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |