ബംഗളൂരൂ: അച്ഛന്റൊപ്പമേ പിറന്നാൾ കേക്ക് മുറിക്കൂയെന്ന എട്ടുവയസുകാരി സ്പനന്ദനയുടെ വാശിക്ക് മുന്നിൽ കണ്ണീരടക്കി കുടുംബം സമ്മതം മൂളി. സന്തോഷത്തോടെ പുത്തനുടുപ്പുമിട്ട് സ്പന്ദന ഓടി. നേരെ കൃഷിയിടത്തിലേക്ക്. അവിടെ അച്ഛനുറങ്ങുന്ന ആറടി മണ്ണിന് മുകളിൽ പിറന്നാൾ കേക്ക് വച്ചു. ഹാപ്പി ബർത്ത്‌ഡേയെന്ന് പാട്ടുപാടി കേക്ക് മുറിച്ചു. ശേഷം വീട്ടുകാരെ നോക്കിയവൾ ചിരിച്ചു. മനംമയക്കുന്ന സന്തോഷച്ചിരി!. കണ്ടുനിന്നവരുടെയുള്ളിൽ നൊമ്പരപ്പൂവ് വിരിഞ്ഞു. കണ്ണീർമഴ പൊഴിഞ്ഞു.
കർണാടക കൊപ്പാൽ കുഷ്തഗിയിലാണ് മനസാക്ഷിയെ മുറിവേൽപ്പിക്കുന്ന സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
സാമൂഹിക പ്രവർത്തകനായിരുന്നു സ്പന്ദനയുടെ പിതാവ് കൊനസാഗർ. മൂന്നുമാസം മുമ്പ് കൊവിഡ് ബാധിച്ചാണ് കൊനസാഗർ മരിച്ചത്. വീട്ടുവളപ്പിലെ കൃഷിയിടത്തിലാണ് സംസ്‌കരിച്ചത്. എന്നാൽ കൊനസാഗറിന്റെയും രൂപയുടെയും ഏകമകൾ സ്പന്ദനയ്ക്ക് അച്ഛന്റെ വേർപാട് ഉൾകൊള്ളാൻ സമയമേറെയെടുത്തു. കാരണം എന്തിനും ഏതിനും അച്ഛൻ വേണമെന്നാണ് മകളുടെ ആഗ്രഹം. കൊവിഡ് അച്ഛന്റെ ജീവൻ കവരുന്നതുവരെ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു ഇരുവരും. അതുകൊണ്ടാണ് എട്ടാംപിറന്നാളും അച്ഛന്റെ മടിത്തട്ടിൽ വേണമെന്നവൾ വാശിപിടിച്ചതും.
'അച്ഛനെപ്പോഴും കൂടെയുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഈ ദിവസവും പിറന്നാളാഘോഷവുമെല്ലാം അച്ഛൻ കാണുന്നുണ്ട്. സന്തോഷദിവസങ്ങളിലെല്ലാം ഞാനിവിടെ വന്ന് അനുഗ്രഹം വാങ്ങും.' നിറകണ്ണുകളോടെ സ്പന്ദന പറഞ്ഞു. അച്ഛന്റെ കുഴിമാടത്തിൽ തൊഴുത് പ്രാർത്ഥിച്ച ശേഷമാണ് സ്പന്ദന കേക്ക് മുറിച്ചത്. കേക്കിന്റെ ആദ്യ കഷ്ണവുമായി കുഴമാടത്തിനരികിൽ ചെന്ന് സ്പനന്ദന നീട്ടുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരുടെ കണ്ണു നനയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |