തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ മദ്യശാലകൾ ആരംഭിക്കുവാനുളള സർക്കാർ നീക്കത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭകരമാക്കുവാനുള്ള തീരുമാനം സർക്കാരെടുത്താൽ കോളജിലെ ഒഴിഞ്ഞ ക്ലാസ്സ് മുറികളിലും ഔട്ട്‍ലെറ്റ് പ്രതീക്ഷിക്കാം. എല്ലാം സഖാവ് നവകേരളം സൃഷ്ടിക്കുവാൻ വേണ്ടിയാണെന്നുള്ളതാണ് ഒരു ആശ്വാസമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
കെ.എസ്.ആർ.ടി.സിയെ കടത്തിൽ നിന്നും കരകയറ്റുന്നതിനായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ വഴികൾ തേടുന്നതിനിടെയാണ് സ്റ്റാൻഡുകളിൽ മദ്യശാലകൾ ആരംഭിക്കുവാനുളള നീക്കം. ഇതിനായി ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ ബിവറേജസ് കോർപ്പറേഷന് അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് വരുമാനം വർദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആർ.ടി.സി നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് മന്ത്രി വെളിപ്പെടുത്തിയത്.
സാധാരണ രീതിയിലുള്ള ലേല നടപടികളിലൂടെയാവും ബെവ്‌കോയ്ക്ക് മുറികൾ അനുവദിച്ച് നൽകുക. നിയമപരമായി മദ്യം വിൽക്കുന്നതിനെ ആർക്കും തടയാനാവില്ലെന്നും ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ വഴികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം മദ്യശാലകൾ യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |