തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് ഇന്ന് ലഭിക്കുന്ന അവസരങ്ങൾക്ക് വഴിതുറന്നത് ഈഴവ മെമ്മോറിയലിലൂടെ ആയിരുന്നുവെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഡോ. പി. പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഈഴവ മെമ്മോറിയലിന്റെ 125ാം വാർഷിക പൊതുയോഗ സമ്മേളനം പേട്ട എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈഴവരുൾപ്പെടെയുള്ള പിന്നാക്കക്കാരുടെ അവകാശങ്ങൾ നിഷേധിച്ചതിനെതിരെയുള്ള പടവാളായിരുന്നു അന്നത്തെ മഹാരാജാവിന് സമർപ്പിക്കാൻ ഡോ. പി. പൽപ്പുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നിവേദനം. അധികാരമെല്ലാം ഒരു വിഭാഗത്തിൽ മാത്രം ഒതുക്കിയിരുന്ന കാലത്ത് വിപ്ലവകരമായ പോരാട്ടമാണ് അദ്ദേഹം നയിച്ചത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തോട് സംസാരിച്ച അദ്ദേഹം ഈഴവസമുദായത്തിന്റെ മാത്രം നേതാവല്ല. ഈഴവ മെമ്മോറിയലിന്റെ പ്രസക്തിക്ക് ഇന്നും കുറവു വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പിന്നാക്കക്കാരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും അവർക്കെതിരെ നടന്ന അനീതികൾക്കെതിരെ പോരാടാനും ഈഴവ മെമ്മോറിയലിലൂടെ കഴിഞ്ഞുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്‌ചന്ദ്രപ്രസാദ് പറഞ്ഞു. ഡോ.പി. പൽപ്പുവിന്റെ ജന്മദിനമായ നവംബർ രണ്ടിന് വിവിധ പരിപാടികൾ നടത്തുമെന്ന് ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ അമ്പലത്തറ ചന്ദ്രബാബു പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. സാംബശിവൻ, അഡ്വ. സുഗതൻ, രക്ഷാധികാരി ഡോ. പി. ചന്ദ്രമോഹൻ, ഡോ. ജയകുമാർ, എം.എൽ. ഉഷാരാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |