തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റ് നിയമനത്തെ ചൊല്ലിയുണ്ടായ തർക്കങ്ങൾ സംസ്ഥാന കോൺഗ്രസിൽ അയവില്ലാതെ തുടരുമ്പോൾ, പ്രശ്നപരിഹാരത്തിനായി അങ്ങോട്ട് പോകില്ലെന്ന നിലപാട് കടുപ്പിച്ച് എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ. ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ആരെങ്കിലും മുൻകൈയെടുത്താൽ സഹകരിക്കാമെന്ന് ഇന്നലെ ഉമ്മൻ ചാണ്ടി വ്യക്തമാക്കി.അതിനെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ സ്വാഗതം ചെയ്തു. ഈ മാസം 7ന് സതീശനും സുധാകരനും ഉമ്മൻ ചാണ്ടിയുമായും രമേശുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ പിറ്റേദിവസം കേരളത്തിലെത്തി ഇരുനേതാക്കളോടും സംസാരിക്കും. ഇതോടൊപ്പം കെ.പി.സി.സി പുനഃസംഘടനാ ചർച്ചകളും ഔദ്യോഗികമായി ആരംഭിക്കാനാണ് നീക്കം.
പാർട്ടിയെ സെമികേഡർ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള അച്ചടക്കസംവിധാനങ്ങളിലേക്ക് നീങ്ങുകയാണ് പുതിയ കെ.പി.സി.സി നേതൃത്വം. ഇതിന്റെ സൂചന ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിൽ നൽകി.
അതിനിടെ കഴിഞ്ഞ ദിവസം കോട്ടയത്ത് രമേശ് ചെന്നിത്തല നടത്തിയ രൂക്ഷവിമർശനത്തിന്, അതേ നാണയത്തിൽ തിരിച്ചടി നൽകി വിവിധ നേതാക്കൾ രംഗത്തെത്തി. എന്നാൽ, പ്രകോപനം ഒഴിവാക്കാൻ കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സ്വരം മയപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അയവില്ലാത്ത നിലപാട് നേതൃത്വത്തെ വിഷമവൃത്തത്തിലാക്കുന്നുണ്ട്.
ഹൈക്കമാൻഡിനെ മറയാക്കി കെ.സി. വേണുഗോപാൽ ചരടുവലികൾ നടത്തുന്നുവെന്നാണ് ഉമ്മൻ ചാണ്ടിയും രമേശും വിശ്വസിക്കുന്നത്. വേണുഗോപാലിന്റെ പിൻബലത്തിലാണ് കെ. സുധാകരനും വി.ഡി. സതീശനും നീങ്ങുന്നതെന്നും അവർ കരുതുന്നു. അതിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാനും നീക്കമുണ്ട്.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തുറന്നടിച്ച വേദിയിൽ സന്നിഹിതനായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഇന്നലെ രമേശിനെതിരെ ആഞ്ഞടിച്ചു.
വെയിലത്ത് നിറുത്തി:
കെ.മുരളീധരൻ
കോൺഗ്രസിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കോട്ടയത്ത് രമേശ് നടത്തിയ പ്രതികരണത്തെ പരിഹസിച്ച് കെ. മുരളീധരൻ. എത്ര ദിവസം തന്നെ വെയിലത്ത് നിറുത്തിയെന്നത് എല്ലാവർക്കുമറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മരണക്കിടക്കയിൽ നിന്ന് കെ. കരുണാകരൻ കത്തയച്ചിട്ടും അദ്ദേഹത്തിന്റെ ഭൗതികദേഹം കൊണ്ടുവന്നപ്പോൾ മകനെന്ന നിലയിൽ മാത്രമാണ് തനിക്ക് കെ.പി.സി.സി ഓഫീസിലേക്ക് പോകാനായത്. ജില്ലാ പ്രസിഡന്റുമാർ ചുമതലയേൽക്കുന്ന ചടങ്ങുകൾ കലാപവേദിയാക്കരുതെന്നും മുരളി പറഞ്ഞു.
`ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിറുത്താൻ കേരളത്തിലെ കോൺഗ്രസിനാകില്ല. എല്ലാവരെയും ചേർത്തുവേണം പോകാൻ'.
-വി.ഡി.സതീശൻ,
പ്രതിപക്ഷ നേതാവ്
`ആരും ഉമ്മൻ ചാണ്ടിക്ക് പിന്നിൽ ഒളിക്കേണ്ട. പക തീർത്തേ അടങ്ങൂവെന്ന സമീപനം ശരിയല്ല.'
തിരുവഞ്ചൂർ രാധാകൃഷ്ണൻ
`ആരെയെങ്കിലും ഒതുക്കണമെന്ന മർക്കടമുഷ്ടിയില്ല.
കൊടിക്കുന്നിൽ സുരേഷ്
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |