മുംബയ്: വ്യവസായി മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയ്ക്ക് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവം ആസൂത്രണം ചെയ്തതും പിടിക്കപ്പെടുമെന്നായപ്പോൾ വാഹന ഉടമ മൻസുഖ് ഹിരേണിനെ കൊന്നുതള്ളിയതും മുൻ മുംബയ് പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻവാസെയാണെന്ന് എൻ.ഐ.എ. ഇന്നലെ സമർപ്പിച്ച 9000 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. പൊലീസിൽ തന്റെ സ്വാധീനം വർദ്ധിപ്പിക്കാനാണ് സച്ചിൻ വാസെ പദ്ധതി ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സച്ചിൻ ഉൾപ്പെടെ 10 പ്രതികളാണ് കേസിലുള്ളത്.
ആന്റിലിയയ്ക്ക് സമീപം ജലാറ്റിൻ സ്റ്റിക്കുകൾ നിറച്ച വാഹനം ഭീഷണിക്കത്തുമായി കണ്ടെത്തിയതിനെക്കുറിച്ച് ആദ്യം അന്വേഷിച്ച സച്ചിൻ, സംഭവത്തിന് പിന്നിൽ ജയ്ഷെ ഉൽ ഹിന്ദ് എന്ന ഭീകര സംഘടനയാണെന്നാണ് പ്രഖ്യാപിച്ചത്. വാഹനം മോഷണം പോയെന്ന് വ്യവസായിയായ മൻസുഖ് ഹിരേണിനെക്കൊണ്ട് പരാതിയും കൊടുപ്പിച്ചു. എന്നാൽ സംഭവം വിവാദമായതോടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഹിരേണിനെ നിർബന്ധിച്ചു. നിരസിച്ചതോടെ സുനിൽ മാനെയുമായി ചേർന്ന് ഗൂഢാലോചന നടത്തി ഹിരണിനെ കൊലപ്പെടുത്തിയെന്നും എൻ.ഐ.എ കണ്ടെത്തി.
മാനെ, ഹിരണിനെ തട്ടിക്കൊണ്ടുപോയി സന്തോഷ് ഷെലാർ, ആനന്ദ് യാദവ്, സതീഷ് മൊത്കുരി, മനീഷ് സോണി എന്നിവർക്ക് കൈമാറിയെന്നും അവർ അദ്ദേഹത്തെ കൊന്നു കടലിൽതള്ളിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സച്ചിൻ, സഹായിയായ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് പ്രദീപ് ശർമ എന്നിവർക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയത്.
വിനായക് ഷിൻഡെ, നരേഷ് ഗോർ, റിയാസുദ്ദീൻ കാസി, സുനിൽ മാനെ, ആനന്ദ് ജാദവ്, സതീഷ് മോത്കുരി, മനീഷ് സോണി, സന്തോഷ് ശേലർ എന്നിവരാണ് മറ്റ് പ്രതികൾ. നിലവിൽ ഇവരെല്ലാം ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യൽ എന്നിവയ്ക്ക് പുറമെ പ്രതികൾക്കെതിരെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്. 200 സാക്ഷികളുണ്ട്.
മൂന്ന് എഫ്.ഐ.ആർ
വിവിധ ഘട്ടങ്ങളിലായി മൂന്ന് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
2021 ഫെബ്രുവരി 25ന് മുംബയിലെ അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ ഗാംദേവി പൊലീസ് സ്റ്റേഷനിലാണ് ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. താനെയിലെ ബിസിനസുകാരനായ മൻസുഖ് ഹിരേണിന്റെ മഹീന്ദ്ര എസ്.യു.വി കാർ കാണാതായ സംഭവത്തിൽ വിക്രോലി സ്റ്റേഷനിലാണ് രണ്ടാമത്തെ എഫ്.ഐ.ആർ. മാർച്ചിൽ ഹിരേണിന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മൂന്നാമത്തെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |