മാഹി:മാഹി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവൻ (101) നിര്യാതനായി. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സാമൂഹ്യരാഷ്ട്രീയ സാഹിത്യരംഗങ്ങളിലെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. തലശ്ശേരി വാതകശ്മശാനത്തിൽ സംസ്‌കാരം നടന്നു. പരേതയായ കെ.വി.ശാന്തയാണ് ഭാര്യ. മക്കൾ: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജൻ.
1921 സെപ്തംബർ 20ന് ഫ്രഞ്ച് അധീന മാഹിയിൽ ജനിച്ച മംഗലാട്ട് രാഘവൻ ഫ്രഞ്ച് സ്കൂളായ മാഹി എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ പഠിച്ചുകൊണ്ടിരിക്കെയാണ് വിമോചനപ്രസ്ഥാനത്തിൽ സജീവമായത്. 1942ൽ മാതൃഭൂമി മാഹി ലേഖകനായി. 1965 മുതൽ മാതൃഭൂമി പത്രാധിപസമിതിയംഗമായി. കണ്ണൂർ ബ്യൂറോ ചീഫായിരിക്കെ 1981ൽ വിരമിച്ചു.
ഫ്രഞ്ച് കവിതകൾ (1993) ഫ്രഞ്ച് പ്രണയഗീതങ്ങൾ (1999), വിക്ടർ ഹ്യുഗോവിന്റെ കവിതകൾ (2002) എന്നിവ വിവർത്തനം ചെയ്തു. മലയാളത്തിലെ ഫ്രഞ്ച് പദങ്ങൾ, മലയാളത്തിലെ ബാലഭാഷ, വിക്ടർ ഹ്യുഗോവും ബാലാമണിയമ്മയും എന്നീ മൗലികപഠനങ്ങളും രചിച്ചു. ഫ്രഞ്ച് കവിതകൾക്ക് 1994ൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാഡമി അവാർഡും അയ്യപ്പപ്പണിക്കർ പുരസ്‌കാരവും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |