കൊൽക്കത്ത:പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കാനിരിക്കുന്ന ഭവാനിപ്പൂർ, സംസർഗഞ്ച്, ജംഗിപ്പൂ നിയമസഭാ മണ്ഡലങ്ങളിൽ സെപ്തംബർ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഒഡിഷയിലെ പിപ്ലി മണ്ഡലത്തിലും അന്നേദിവസമാണ് വോട്ടെടുപ്പ്.
ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണൽ. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാണെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ മമത ബാനർജിക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മത്സരിച്ച മമത സുവേന്ദു അധികാരിയോട് 1,956 വോട്ടിന് തോറ്റു. മമതക്ക് വേണ്ടി ഭവാനിപ്പൂർ എം.എൽ.എയും കൃഷിമന്ത്രിയുമായിരുന്ന ശോഭൻദേബ് ചതോപാദ്ധ്യായ എം.എൽ.എ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
എം.എൽ.എമാരുടെ മരണത്തെ തുടർന്നാണ് സംസർഗഞ്ച്, ജംഗിപൂർ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ, 31 നിയോജകമണ്ഡലങ്ങളിൽ കൂടി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെങ്കിലും പറ്റിയ സാഹചര്യമല്ല നിലവിലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |