തിരുവനന്തപുരം: അതൃപ്തിയുണ്ടെങ്കിലും യു.ഡി.എഫ് നേതൃത്വവുമായി നാളെ രാവിലത്തെ ചർച്ചയുടെ അടിസ്ഥാനത്തിൽ, ഉച്ചകഴിഞ്ഞ് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാൻ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് ആർ.എസ്.പി എന്ന് പിന്നീട് സംസ്ഥാനസെക്രട്ടറി എ.എ. അസീസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ തോൽവി സ്വാഭാവികമാണ്. തോറ്റാലുടൻ മുന്നണി വിടുക എന്ന വഞ്ചനാപരമായ സമീപനം പാർട്ടിക്കില്ല. യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകിയതാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ വിമർശനങ്ങളുണ്ട്. ഇത്തരം കാര്യങ്ങൾ മൂടിവച്ച് പോകുന്നത് ശരിയല്ല. യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസും അവരുടെ തർക്കങ്ങൾ പരിഹരിക്കണം. ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കണം. യു.ഡി.എഫിൽ വന്ന ശേഷം ഞങ്ങൾക്ക് രണ്ട് സംവരണ സീറ്റുകളാണ് നൽകിയത്. ആറ്റിങ്ങലിൽ ഞങ്ങൾക്ക് കാര്യമായ സ്വാധീനമില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ആറ്റിങ്ങൽ സാദ്ധ്യതയുള്ള മണ്ഡലമാണെന്നാണ് മുന്നണി നേതൃത്വം പറഞ്ഞത്. കയ്‌പമംഗലത്തിന് പകരം മറ്റൊരു സീറ്റ് ചോദിച്ചപ്പോൾ അതിനേക്കാൾ കയ്‌പുള്ള മട്ടന്നൂരാണ് നൽകിയത്. ചവറയിൽ ഒരു കാരണവശാലും തോൽക്കാൻ പാടില്ലാത്തതായിരുന്നു. അവിടെ സംഘടനാചുമതലയിൽ വീഴ്ചകളുണ്ടായി. നയിച്ച പ്രധാന കക്ഷിയുടെ വീഴ്ചയാണ് മുഖ്യമെന്ന് യു.ഡി.എഫിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടിക്കുണ്ടായ തിക്താനുഭവങ്ങൾ ആവർത്തിക്കരുത്. പാർട്ടിയുള്ള സ്ഥലങ്ങളിലെങ്കിലും സഹകരണ ബാങ്കുകളിലെ ഭരണസമിതികളിലും മറ്റും പ്രാതിനിദ്ധ്യം വേണം. പ്രാദേശികതലത്തിൽ യു.ഡി.എഫ് സംഘടനാസംവിധാനം ശക്തിപ്പെടുത്തണം. ഇത്തരം കാര്യങ്ങളാണ് യു.ഡി.എഫിന് മുന്നിൽ ഉന്നയിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയും അറിയിച്ചു.
കോൺഗ്രസിനെ ഇഷ്ടപ്പെടുന്നവരിൽ അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് കപ്പലിനെ അവർ മുക്കുകയാണെന്ന് താൻ വിമർശിച്ചതെന്ന് ഷിബു ബേബിജോൺ വിശദീകരിച്ചു. ഉച്ചി തൊട്ട കൈ കൊണ്ട് ഉദകക്രിയ നടത്താൻ ഇട വരുത്തരുതെന്നേ ഉദ്ദേശിച്ചുള്ളൂ. വിമർശനം സദുദ്ദേശ്യത്തോടെയായിരുന്നു.
ബാബു ദിവാകരനും പങ്കെടുത്തു.
സംസ്ഥാനകമ്മിറ്റി യോഗത്തിൽ കോൺഗ്രസിന്റെ പോക്കിനെതിരെ രൂക്ഷവിമർശനം ഉയർന്നെങ്കിലും ഈ ഘട്ടത്തിൽ മുന്നണി വിടേണ്ടെന്ന അഭിപ്രായത്തിനായിരുന്നു മേൽക്കൈ.
ദേശീയസമ്മേളനം മേയിൽ
ആർ.എസ്.പി ദേശീയ സമ്മേളനം അടുത്ത മേയിൽ നടക്കും. നവംബറോടെ സംഘടനാസമ്മേളനങ്ങൾ തുടങ്ങും. മെമ്പർഷിപ്പ് സ്ക്രൂട്ടിണിയും നവംബറിലാണ്. പെട്രോളിയം വിലവർദ്ധനവിലും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിലും പ്രതിഷേധിച്ച് നവംബർ ആറിന് പാർലമെന്റ് മാർച്ച് നടത്തും. അതിന് മുന്നോടിയായി സംസ്ഥാനത്ത് പ്രക്ഷോഭപരിപാടികൾ ഒക്ടോബറിൽ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |