ന്യൂഡൽഹി: കേരള ഹൈക്കോടതി ഉൾപ്പെടെ പന്ത്രണ്ട് ഹൈക്കോടതികളിലായി 10 വനിതകൾ അടക്കം 68 ജഡ്ജിമാരെ നിയമിക്കാനാണ് സുപ്രീംകോടതി കൊളീജിയം കേന്ദ്രത്തിന് ശുപാർശ നൽകിയത്.
ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ്മാരായ യു.യു. ലളിത്, എ.എം, ഖാൻവിൽക്കർ എന്നിവരടങ്ങിയ കൊളീജിയം ആഗസ്റ്റ് 24, സെപ്തംബർ ഒന്ന് തീയതികളിൽ നടത്തിയ സിറ്റിംഗിലാണ് തീരുമാനം. അടുത്തകാലത്തെ ഏറ്റവും കൂടുതൽ ജഡ്ജിമാരുടെ നിയമന ശുപാർശയാണിത്.
കേരള ഹൈക്കോടതിക്കു ( 8 ) പുറമെ അലഹബാദ് (16), കൊൽക്കത്ത (10), രാജസ്ഥാൻ (7), ജാർഖണ്ഡ് (5), ഗുവാഹതി (5), പഞ്ചാബ്-ഹരിയാന (4), മദ്രാസ് (4), ജമ്മുകാശ്മീർ (4), ഛത്തീസ്ഗഡ് (2), കർണാടക (2), മദ്ധ്യപ്രദേശ് (1) ഹൈക്കോടതികളിലാണ് പുതിയ ജഡ്ജിമാരെ ശുപാർശ ചെയ്തത്. ഇവരിൽ 44 പേർ അഭിഭാഷകരും 24 പേർ ജുഡിഷ്യൽ ഓഫീസർമാരുമാണ്.
നേരത്തേ കൊളീജിയം ശുപാർശ ചെയ്ത ശേഷം കേന്ദ്രസർക്കാർ തിരിച്ചയച്ച 12 പേരെ വീണ്ടും തിരഞ്ഞെടുത്തു. 16 പേരുടെ കൂടുതൽ വിവരങ്ങൾ കൊളിജീയം തേടി.
ഗുവാഹതി ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്ത അഞ്ചുപേരിൽ മിസോറാം സ്വദേശിയും പട്ടികവർഗ വിഭാഗക്കാരിയുമായ വനിതാ ജുഡിഷ്യൽ ഓഫീസർ മാർളി വാംകുംഗുണ്ട്. ശുപാർശ അംഗീകരിച്ചാൽ മിസോറാമിൽ നിന്നുള്ള ആദ്യ ഹൈക്കോടതി ജഡ്ജിയാകും.
82 അഭിഭാഷകരും 31 ജുഡിഷ്യൽ ഓഫീസർമാരും അടക്കം 112പേരുടെ പട്ടികയിൽ നിന്നാണ് 68 പേരെ തിരഞ്ഞെടുത്തത്. വിവിധ ഹൈക്കോടതികളിലായി ജഡ്ജിമാരുടെ 455 ഒഴിവുണ്ടെന്നാണ് കണക്ക്.ഇതിൽ 90 ശതമാനം ഒഴിവുകളും ഒരു മാസത്തിനകം നികത്തുമെന്ന് ചീഫ് ജസ്റ്റിസ് എൻ. വി. രമണ പറഞ്ഞു.
ഹൈക്കോടതിയിൽ 8 ജഡ്ജിമാരെ
നിയമിക്കാൻ കൊളീജിയം ശുപാർശ
നാല് വനിതകൾ
കൊച്ചി: സംസ്ഥാനത്തെ ജുഡിഷ്യൽ സർവീസിൽ നിന്നും അഭിഭാഷക മണ്ഡലത്തിൽ നിന്നുമായി നാലു വനിതകളുൾപ്പെടെ എട്ടു പേരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സർക്കാരിനു ശുപാർശ നൽകി. കേന്ദ്ര നിയമ മന്ത്രാലയമാണ് നിയമന തീരുമാനമെടുക്കേണ്ടത്. പിന്നീട് രാഷ്ട്രപതിയുടെ വിജ്ഞാപനത്തോടെ നിയമനം പ്രാബല്യത്തിലാവും.
ജുഡിഷ്യൽ സർവീസിൽ നിന്ന്
കേരള ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ സോഫി തോമസ്, രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി ) പി.ജി. അജിത് കുമാർ, കോട്ടയം ജില്ലാ സെഷൻസ് ജഡ്ജി സി. ജയചന്ദ്രൻ, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി.എസ്. സുധ
അഭിഭാഷക സമൂഹത്തിൽ നിന്ന്
കേരള ഹൈക്കോടതിയിൽ അഭിഭാഷകരായ ശോഭ അന്നമ്മ ഈപ്പൻ, സഞ്ജീത കല്ലൂർ അറയ്ക്കൽ, ബസന്ത് ബാലാജി, അരവിന്ദ കുമാർ ബാബു തവരക്കാട്ടിൽ.
സോഫി തോമസ്
ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാർ ജനറൽ. എറണാകുളം വാഴക്കുളം സ്വദേശി. എറണാകുളം ഗവ. ലാ കോളേജിൽ നിന്ന് നിയമബിരുദം. എം.ജി സർവകലാശാലയിൽ നിന്ന് എൽ.എൽ.എം. തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരിക്കെ 2020ൽ ഹൈക്കോടതിയിൽ രജിസ്ട്രാർ ജനറലായി.
സി.എസ്. സുധ
1995 മുതൽ ജുഡിഷ്യൽ സർവീസിൽ. 2012 ൽ ജില്ലാ ജഡ്ജിയായി. കോമ്പറ്റീഷൻ അപ്പലേറ്റ് ട്രൈബ്യൂണൽ രജിസ്ട്രാർ, നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണൽ രജിസ്ട്രാർ, കേരള ജുഡിഷ്യൽ അക്കാഡമി അഡി. ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. മേയ് 24 ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി.
പി.ജി. അജിത് കുമാർ
തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം ഗവ. ലാ കോളേജിൽ നിന്ന് നിയമബിരുദം നേടി ജുഡിഷ്യൽ സർവീസിലെത്തി. ജില്ലാ ജഡ്ജിയായിരിക്കെ കേരള ജുഡിഷ്യൽ അക്കാഡമി അഡി. ഡയറക്ടറായി. 2018 നവംബറിൽ കേരള ഹൈക്കോടതിയിൽ രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി).
സി. ജയചന്ദ്രൻ
നിലവിൽ കോട്ടയം ജില്ലാ ജഡ്ജി. കേരള ലീഗൽ സർവീസ് അതോറിറ്റി മെംബർ സെക്രട്ടറിയായിരുന്നു. തിരുവനന്തപുരത്തും കൊല്ലത്തും ജില്ലാ ജഡ്ജിയായിരുന്നു.
അഡ്വ. ബസന്ത് ബാലാജി
അന്തരിച്ച മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി. ശ്രീദേവിയുടെ മകൻ. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് സീനിയർ ഗവ. പ്ളീഡറായിരുന്നു.
അഡ്വ. ശോഭ അന്നമ്മ ഈപ്പനും അഡ്വ. സഞ്ജീത കല്ലൂർ അറയ്ക്കലും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സീനിയർ ഗവ. പ്ളീഡർമാരായിരുന്നു.
അഡ്വ. അരവിന്ദ് കുമാർ ബാബു വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും സീനിയർ ഗവ. പ്ളീഡറായിരുന്നു.
ശുപാർശ അംഗീകരിച്ചാൽ
വനിതാ ജഡ്ജിമാർ എട്ടാകും
കൊച്ചി: സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ചാൽ കേരള ഹൈക്കോടതിയിൽ വനിതാ ജഡ്ജിമാർ എട്ടാകും. ഹൈക്കോടതിയിൽ ആദ്യമായിട്ടാവും ഇത്രയും വനിതാ ജഡ്ജിമാർ ഉണ്ടാവുക.
ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് വി. ഷെർസി, ജസ്റ്റിസ് എം.ആർ. അനിത എന്നിവരാണ് നിലവിലുള്ള വനിതാ ജഡ്ജിമാർ. ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ്, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി.എസ്. സുധ, അഡ്വ. ശോഭ അന്നമ്മ ഈപ്പൻ, സഞ്ജീത കല്ലൂർ അറയ്ക്കൽ എന്നിവരാണ് ഇപ്പോൾ കൊളീജിയം ശുപാർശ ചെയ്തിട്ടുള്ള വനിതകൾ.
അഭിഭാഷക മണ്ഡലത്തിൽ നിന്ന് മൂന്നു വനിതകൾ മാത്രമേ കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായിട്ടുള്ളൂ. പരേതയായ ജസ്റ്റിസ് കെ.കെ. ഉഷ, കഴിഞ്ഞ മേയിൽ വിരമിച്ച ജസ്റ്റിസ് പി.വി. ആശ, നിലവിൽ ജഡ്ജിയായ ജസ്റ്റിസ് അനു ശിവരാമൻ എന്നിവർ.
അഭിഭാഷക മണ്ഡലത്തിൽ നിന്ന് കൂടുതൽ വനിതകൾ ജഡ്ജിമാരാകണമെന്നും കേരള ഹൈക്കോടതിയുടെ 64 വർഷത്തെ ചരിത്രത്തിൽ മൂന്നു വനിതകൾ മാത്രമാണ് അഭിഭാഷക മണ്ഡലത്തിൽ നിന്ന് ജഡ്ജി ആയതെന്നും ജസ്റ്റിസ് പി.വി. ആശ വിരമിക്കൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു.
1991 ലാണ് ജസ്റ്റിസ് കെ.കെ. ഉഷ ഹൈക്കോടതി ജഡ്ജിയായത്. പിന്നെ 23 വർഷം കഴിഞ്ഞാണ് ജസ്റ്റിസ് പി.വി. ആശ പദവിയിലെത്തിയത്. തുടർന്ന് 11 മാസങ്ങൾക്കുശേഷം അനു ശിവരാമനും ജഡ്ജിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |