# ജാഗ്രതയില്ലേൽ സ്ഥിതി ഗുരുതരമാക്കും
ആലപ്പുഴ: ഒരു ഭാഗത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുമ്പോൾ മറുഭാഗത്ത് എലിപ്പനി, വൈറൽ പനി ബാധിതരുടെ എണ്ണവും പ്രതിദിനം വർദ്ധിക്കുന്നു. ജില്ലയുടെ ഭൂപ്രകൃതി, വെള്ളക്കെട്ടുകൾ, എലികൾ, തൊഴിലിടങ്ങൾ, നടന്നുപോകേണ്ട വഴികൾ എല്ലാം ചേർന്നാണ് എലിപ്പനിക്കുള്ള കെണി ഒരുക്കുന്നത്. മഴയും വെള്ളക്കെട്ടും ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എലിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ട് ഘട്ടങ്ങളെന്ന് പൊതുവേ വിശേഷിപ്പിക്കുന്ന എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. പനി, വിറയൽ, തലവേദന, പേശിവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് ആദ്യ ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ. കൊവിഡുമായി ഏറെ സാമ്യമുള്ള ലക്ഷണങ്ങളായതിനാൽ തുടക്കത്തിൽ തന്നെ ഏതുതരം പനിയാണെന്ന് സ്ഥിരീകരിക്കണം. ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ ഭേദമായാലും ചിലരിൽ രണ്ടാം ഘട്ടത്തിൽ രോഗം ഗുരുതരമാകാറുണ്ട്. വൃക്കകൾ, കരൾ എന്നിവ തകരാറിലാക്കും. തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസിനും സാദ്ധ്യതയുണ്ട്. ഏതാനും ദിവസങ്ങൾ മുതൽ മൂന്നാഴ്ചയോളം ലക്ഷണങ്ങൾ നീണ്ടുനിൽക്കാം.
ജില്ലയിൽ രോഗബാധിതർ
മാസം - എലിപ്പനി - വൈറൽപ്പനി
ജനുവരി - 18 - 5,005
ഫെബ്രുവരി - 8 - 3,863
മാർച്ച് - 7 - 3,588
ഏപ്രിൽ - 9 - 4,930
മേയ് - 2 - 5,051
ജൂൺ - 18 - 3773
ജൂലായ് - 23 - 3,906
ആഗസ്റ്റ് - 23 - 5,119
പ്രതിരോധ വാക്സിനില്ല
എലിപ്പനി പ്രതിരോധിക്കാൻ വാക്സിനില്ല. ഡോക്സിസൈക്ലിൻ, പെൻസിലിൻ എന്നീ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയാണ് നൽകുന്നത്.
രോഗാണു
ലെപ്റ്റോസ്‌പൈറ ബാക്ടീരിയ
രോഗവാഹകർ
എലി, വന്യമൃഗങ്ങൾ (കുറുക്കൻ), വളർത്ത് മൃഗങ്ങൾ (പശു, നായ, പൂച്ച, പന്നി)
മുൻകരുതലുകൾ
രോഗ നിർണയത്തിലുള്ള താമസം എലിപ്പനി മാരകമാക്കും
സ്വയം ചികിത്സ അപകടകരം
അടിയന്തര വൈദ്യസഹായം തേടുക
ഒരാഴ്ചക്കുള്ളിൽ പനി മാറിയതായി തോന്നാമെങ്കിലും പെട്ടെന്ന് കൂടും
രോഗ നിർണയം
രക്തപരിശോധന
സ്ഥിരീകരണത്തിന് കാർഡ് - എലിസ ടെസ്റ്റ്
"
എലിപ്പനി നേരത്തെ കണ്ടുപിടിച്ചാൽ വളരെ എളുപ്പത്തിൽ ചികിത്സിക്കാനാകും. സ്വയം ചികിത്സ അരുത്. കൊവിഡ് ഭീഷണി മൂലം നേരിട്ട് ആശുപത്രിയിൽ പോകാൻ സാധിക്കാത്തവർക്ക് ടെലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്താം.
ആരോഗ്യപ്രവർത്തകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |