തിരുവനന്തപുരം: പൊലീസിന്റേത് തൃപ്തികരമായ പ്രവർത്തനമാണെന്നും ഒറ്റപ്പെട്ട ഏതെങ്കിലും പിഴവുകളുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനും നാട്ടിൽ സമാധാനം ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തം പൊലീസ് ഫലപ്രദമായി നിർവഹിക്കുന്നുണ്ട്. ജനങ്ങളുടെ എല്ലാ ദുരിതത്തിലും സഹായിയായും പൊലീസ് പ്രവർത്തിക്കുന്നു.
ക്രമസമാധാന നില ഏറ്റവും ഭദ്രമായത് കേരളത്തിലാണ്. വർഗ്ഗീയ പ്രചാരണവും സംഘർഷവും സൃഷ്ടിക്കാൻ ബോധപൂർവ ശ്രമം നടന്നപ്പോഴും കേരളം വർഗ്ഗീയ സംഘർഷങ്ങളിൽ നിന്ന് മുക്തമായി നിന്നു. ജനകീയ സേനയെന്ന നിലയിൽ നല്ല ഇടപെടലാണ് പൊലീസിന്റേത്. പ്രളയകാലത്തും കൊവിഡ് പ്രതിരോധത്തിലും പൊലീസ് ത്യാഗപൂർണമായ പ്രവർത്തനമാണ് നടത്തിയത്. 11 പൊലീസുകാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏഴുപേർ ഇപ്പോഴും ഐ.സി.യുവിലാണ്.
സ്ത്രീസുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകുന്നുണ്ട്. വനിതാ സ്റ്റേഷൻ, വനിതാ സെൽ, വനിതാ ബറ്റാലിയൻ, അപരാജിത, പിങ്ക് പൊലീസ്, നിഴൽ, വനിതാ സ്വയം പ്രതിരോധ സംഘം, വനിതാ ബീറ്റ് എന്നിങ്ങനെ നിരവധി സ്ത്രീസുരക്ഷാ പദ്ധതികൾ പൊലീസിനുണ്ട്. സേനയിൽ വനിതാ പ്രാതിനിദ്ധ്യം വർദ്ധിപ്പിച്ച് 15ശതമാനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
# ആനി രാജയുടെ വിമർശനം
പൊലീസിൽ ആർ.എസ്.എസ് ഗ്യാംഗുണ്ടെന്ന സി.പി.ഐ നേതാവ് ആനി രാജയുടെ വിമർശനം ഏതെങ്കിലും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്താണ് ആ വിവരമെന്ന് മനസിലാക്കാൻ ശ്രമിക്കാം. ദേശീയതലത്തിലെ പ്രധാന ഇടതുനേതാവാണ് ആനിരാജയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |