ചാലക്കുടി: ഒരുമാസക്കാലം തീതിന്ന ജീവിതം, പിന്നീട് ഫോൺ വിളിയെത്തിയതോടെ ആശ്വാസം, ഒടുവിൽ ഏതാനും മണിക്കൂറുകൾക്കകം മകനെ നേരിൽ കാണാമെന്ന ആശ്വാസവും ആകാംക്ഷയും. ഇറാനിൽ കോസ്റ്റ് ഗാർഡ് പിടികൂടി ജയിലിലടച്ച ദീപക് രവിയുടെ (27) തിരിച്ചുവരവും കാത്ത് മണിക്കൂറുകൾ തള്ളി നീക്കുകയാണ് മാതാപിതാക്കളായ പാറപ്പറമ്പിലെ രവിയും ഷേർളിയും.
ഡൽഹിയിൽ നിന്ന് ട്രെയിനിൽ പുറപ്പെട്ട ദീപക് ഇന്ന് വൈകിട്ട് വീട്ടിലെത്തും. വിവരങ്ങൾ തിരക്കിയെത്തുന്നവരെ കൂപ്പുകൈകളും നിറമിഴികളുമായാണ് ദീപക്കിന്റെ അമ്മൂമ്മ അമ്മിണി സ്വീകരിക്കുന്നത്. രണ്ടര വർഷത്തിനു ശേഷം കൊച്ചുമകൻ എത്തുന്ന ആഹ്ലാദത്തിലാണ് ഈ 82 കാരിയും.
മതിയായ രേഖകളില്ലാത്തതിനാൽ ദുബായിലേക്ക് പോയ എണ്ണക്കപ്പൽ ഇറാൻ കോസ്റ്റ് ഗാർഡ് പിടികൂടിയതോടെയാണ് ദീപക്കും നാലു ഉത്തരേന്ത്യക്കാരുമടക്കം എല്ലാവരും ജയിലിലായത്. മാർച്ച് 17നായിരുന്നു സംഭവം. അതോടെ ദീപക്കിന്റെ വീട്ടിലേക്കുള്ള ഫോൺവിളി നിലച്ചു. ഏപ്രിൽ പത്തിനാണ് മകൻ ജയിലിലാണെന്ന വിവരം ലഭിച്ചത്. ജൂലായ് 29ന് പുറത്തുവിട്ടെങ്കിലും ഏറ്റെടുക്കലിന് എംബസി വിമുഖരായപ്പോൾ വീണ്ടും ജയിലിലായി. പിന്നീട് നിരവധി ഇടപെടലുകളാണ് യുവാവിന്റെ മോചനത്തിലേക്ക് എത്തിച്ചേർന്നത്. ഏതാനും നല്ല വ്യക്തികളും സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള ആശയ വിനിമയവുമാണ് വൈകിയാണെങ്കിലും തങ്ങളെ തുണച്ചതെന്ന് അമ്മ ഷേർളി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |