കോതമംഗലം : പതിനേഴു വർഷങ്ങളായി കാടിന്റെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകാൻ ജയടീച്ചർ അനുഭവിക്കുന്ന യാതനകൾ ചെറുതല്ല. കുഞ്ചിപ്പാറയിലെ ഏകാദ്ധ്യാപക വിദ്യാലയത്തിൽ തന്നെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖം ഓർത്താൽ ഏതും കാടും മലയും തനിക്ക് നിസാരമെന്നാണ് ടീച്ചറുടെ പക്ഷം.
കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലാണ് ടീച്ചറുടെ വീട്. ബ്ലാവന കടത്തു കടന്നു 14കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചു വേണം കുഞ്ചിപ്പാറയിലെത്താൻ. അവിടെ ഇപ്പോൾ ടീച്ചറെ കാത്തിരിക്കുന്നത് 24 കുട്ടികൾ. ഒന്ന് മുതൽ നാല് വരെയുള്ള ക്ളാസുകാർ.
കൊവിഡ് കാലത്തും ജയ ടീച്ചറും കുഞ്ഞുങ്ങളും ആഴ്ചയിൽ അഞ്ചു ദിവസവും കാണും. ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇവിടെ മൊബൈൽ റേഞ്ചില്ല. അതുകൊണ്ട് വരാതെ വേറെ മാർഗവുമില്ല.
തിങ്കളാഴ്ച പോയി വെള്ളിയാഴ്ച തിരിച്ചു വരികയാണ് പതിവ്. പലപ്പോഴും ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൃത്യമായി ശമ്പളം കിട്ടാത്തതു മാത്രമാണ് ടീച്ചറുടെ ദു:ഖം. അഞ്ചു മാസത്തെ ശമ്പളം കഴിഞ്ഞ ഓണക്കാലത്താണ് കിട്ടിയത്. കുട്ടികൾക്കുള്ള പഠനസാമഗ്രികൾ സ്വന്തം പണം മുടക്കി വാങ്ങിയാണ് വനത്തിലേക്ക് കയറുന്നത്. ഭർത്താവ് സുനിൽ കൃഷിക്കാരനാണ് മൂന്ന് കുട്ടികളുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിൽ തലവച്ചുപാറ, ആനന്ദം കുടി, എളംബ്ലാശ്ശേരി, അഞ്ചു കുടി എന്നിവടങ്ങളിലും ഏകാദ്ധ്യാപക സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
പഴയതുപോലെയല്ല. ഇപ്പോൾ കുട്ടികളെ പഠിപ്പിക്കാൻ ആദിവാസി കുടുംബങ്ങൾ ഏറെ ആഗ്രഹിക്കുന്നുണ്ട്. മേയ് 31ന് എന്നെ കാത്തിരുന്നത് ഒന്നാം ക്ലാസ്സിൽ ചേരാൻ ഏഴ് വിദ്യാർത്ഥികളും മാതാപിതാക്കളുമാണ്. എനിക്കുള്ള സന്തോഷം നിസാരമല്ല.
ജയ സുനിൽ, ഏകദ്ധ്യാപിക കുഞ്ചിപ്പാറ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |