കോഴിക്കോട്: ക്ളിനിക്കൽ സൗകര്യമില്ലാത്തതിനാൽ ചൈനയിൽ പഠിക്കുന്ന മൂവായിരത്തോളം മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ ആശങ്കയിൽ . കൊവിഡ് കാരണം ഒന്നര വർഷമായി അവർ പഠിക്കുന്ന സർവകലാശാലകളിലേക്ക് തിരിച്ച് പോകാൻ കഴിഞ്ഞിട്ടില്ല. ചൈന അതിർത്തി പൂർണമായും അടച്ചിരിക്കുകയാണ്. ഓൺലൈൻ വഴി പഠനം നടക്കുന്നുണ്ടെങ്കിലും ലാബ് പരിശീലനവും ക്ളിനിക്കൽ സൗകര്യവും ലഭിക്കുന്നില്ല. ചൈനയിലേക്ക് പോകുന്നത് വരെ സംസ്ഥാനത്തെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ക്ളിനിക്കൽ പഠന സൗകര്യമൊരുക്കണമെന്ന് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പാരന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവും മറ്റും ഉണ്ടാകുമ്പോൾ ഏറ്റെടുക്കുന്ന ദുരിതാശ്വാസ മാതൃകയിൽ ഈ കുട്ടികളുടെ പഠനത്തിനിടെ ഉണ്ടായ ദുരന്തവും കൈകാര്യം ചെയ്യണം. വിദേശ ബിരുദവുമായി എത്തുന്നവരോട് സംസ്ഥാനത്തെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ വിവേചനമാണ് കാണിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർ അവിടെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ ഇന്ത്യയിൽ വീണ്ടും ഇന്റേൺഷിപ്പ് ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാറും നാഷണൽ മെഡിക്കൽ കമ്മിഷനും ഇറക്കിയ ഉത്തരവ് വിസ്മരിച്ച് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ സംസ്ഥാനത്ത് ഈ സൗകര്യം നിഷേധിക്കുകയാണ്. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ആൻഡ്രൂസ് മാത്യു, സെക്രട്ടറി സുബൈർ, മെഡിക്കൽ വിദ്യാർത്ഥികളായ ഖദീജ നഹ്‌വാൻ, അൻവർ, ഷഹൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |