തൃശൂർ: ഒമ്പതാം ക്ലാസുകാരന്റെ ഓൺലൈൻ കളി ഭ്രമത്തിൽ കുടുംബത്തിന് നഷ്ടമായത് മകളുടെ വിവാഹത്തിനായി ബാങ്കിൽ നിക്ഷേപിച്ചിരുന്ന നാല് ലക്ഷം രൂപ. കൂലിപ്പണി ചെയ്ത് മാതാപിതാക്കൾ സ്വരുക്കൂട്ടി ബാങ്കിൽ നിക്ഷേപിച്ച തുകയാണ് മകന്റെ ഓൺലൈൻ കളിയിലൂടെ നഷ്ടമായത്. വിവാഹം അടുത്തതോടെ ബാങ്കിൽ നിന്ന് പണം എടുക്കാൻ ചെന്നപ്പോഴാണ് അക്കൗണ്ടിൽ നയാപൈസയില്ലെന്ന് അറിഞ്ഞത്. പരാതിയുമായി ബാങ്ക് അധികൃതരുടെ അടുത്ത് ചെന്നപ്പോൾ അവരും കൈമലർത്തി. തുടർന്ന് പല അക്കൗണ്ടുകളിലേക്ക് തുക പോയതിന്റെ രേഖകൾ കൈമാറി. ഇതുമായി പൊലീസിനെ സമീപിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പണം പോയത് മൈാബൈൽ കളിയിലൂടെയാണെന്നും പിന്നിൽ ഒമ്പതാം ക്ലാസുകാരനായ സ്വന്തം മകനുമാണെന്ന് കണ്ടെത്തിയത്. പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥിക്ക് വീട്ടുകാർ മൊബൈൽ വാങ്ങി നൽകിയിരുന്നു. അമ്മയുടെ സിം കാർഡാണ് ഇതിൽ ഉപയോഗിച്ചിരുന്നത്. ഈ നമ്പറിലായിരുന്നു ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിരുന്നത്. പണം നഷ്ടമാകുമ്പോൾ ബാങ്കിൽ നിന്ന് വരുന്ന സന്ദേശങ്ങളും ഇതേ ഫോണിലേക്കായതിനാൽ മാതാപിതാക്കൾ അറിഞ്ഞില്ല. വിവാഹത്തീയതി കുറിച്ചതോടെ ഒരുക്കങ്ങൾക്കായി തുകയെടുക്കാൻ ചെന്നപ്പോഴാണ് വിവരം പുറത്ത് വന്നത്.
അതേസമയം, കുട്ടികളുടെ ഓൺലൈൻ കളിയുടെ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. ഒമ്പതാം ക്ലാസ് കാരനെ കൗൺസലിംഗിന് വിധേയനാക്കി.സൈബർ സെല്ലിന്റെ സഹായത്തോടെ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |