വെളിപ്പെട്ടത് നിർണായക തെളിവുകൾ
തിരുവനന്തപുരം: സമുദ്റോൽപ്പന്ന ഭക്ഷ്യ നിർമ്മാണ കമ്പനിയുടെ പേരിലുണ്ടായിരുന്ന 50 കോടിയുടെ സ്വത്ത് വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തിൽ. തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പലതും കണ്ടെത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം, തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് സംശയിക്കുന്ന കമ്പനീസ് ഒഫ് രജിസ്ട്രാർ ജീവനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതായിട്ടാണ് സൂചന. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷെരീഫിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം.
സ്വത്ത് തട്ടിപ്പ് ഇങ്ങനെ...
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ 1987ൽ ആരംഭിച്ച റോഷ്നി സീഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. കേസിലെ പരാതിക്കാരിയായ ബീനയുടെ ഭർത്താവ് രാധാകൃഷ്ണനായിരുന്നു കമ്പനിയുടെ എം.ഡി. ബീനയായിരുന്നു നോമിനി. ചെമ്മീൻക്കെട്ടോട് കൂടിയ 90 ഏക്കർ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന കോട്ടയം കളത്തിൽകടവ് അങ്ങാടിശേരിൽ വീട്ടിൽ തോമസ് ചെറിയാൻ, ഭാര്യ അന്നമ്മ ജോർജ് എന്ന അനുതോമസ്, മകൾ ട്രീസ എലിസബത്ത്, മരുമകൻ ആൻജോ ജോസ്, മരുമകൾ സ്വീതാ ലൂയിസ്, ബന്ധു ജോസി തോമസ്, പ്രവീൺ ബേബി എന്നിവരാണ് ഇത് സംബന്ധിച്ച് ക്രൈംനമ്പർ 178/15 ആയി കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് 1995ൽ തോമസ് ചെറിയാനെ കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് കോട്ടയം എസ്.ബി.ഐ ബാങ്കിനെ ലോണെടുത്ത് കബളിപ്പിച്ചകേസിൽ തോമസ് ചെറിയാനെയും ഭാര്യയേയും സി.ബി.ഐ പ്രതിയാക്കിയിരുന്നു. 1999ൽ രാധാകൃഷ്ണന്റെയും തൊട്ടുപിന്നാലെ കാൻസർ ബാധിതനായിരുന്ന മകന്റെയും മരണത്തോടെ മാനസികമായി തകർന്ന ബീനയ്ക്ക് കമ്പനി നടത്താൻ കഴിയാതായി. ഈ സമയത്ത് ആശ്വാസ വാക്കുകളുമായെത്തിയ തോമസ് ചെറിയാൻ ബിസിനസിൽ സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി മത്സ്യകൃഷിക്ക് എന്ന പേരിൽ കമ്പനിക്കുള്ളിൽ കുളം കുഴിച്ചു. ഇക്കാര്യം അറിഞ്ഞ ബീനാരാധാകൃഷ്ണൻ കമ്പനി ഡയറക്ടർ ബോർഡ് അറിയാതെ കമ്പനിക്കുള്ളിൽ യാതൊന്നും ചെയ്യാൻ പാടില്ലെന്ന് കാട്ടി കത്തയച്ചു. ഇതിനിടെ, കാക്കനാട്ടെ രജിസ്റ്റർ ഒഫ് കമ്പനി ഉദ്യോഗസ്ഥരുമായി ചേർന്ന് വ്യാജ തിരിച്ചറിയൽ കാർഡും രേഖകളും തയ്യാറാക്കി അമ്പതുകോടിയോളം വിലവരുന്ന സ്വത്തുക്കൾ തോമസ് ചെറിയാൻ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. 2014ൽ കമ്പനിയുടെ സ്വത്തുക്കൾ വിറ്റഴിക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജരേഖ ഒപ്പിട്ടും കൃത്രിമരേഖ ചമച്ചും സ്വത്തുക്കൾ തട്ടിയെടുത്ത വിവരം അറിയുന്നത്.
അട്ടിമറിയെ അതിജീവിച്ച
അന്വേഷണം
ബാങ്ക് വായ്പാ തട്ടിപ്പ് കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തോമസ് ചെറിയാൻ, കമ്പനിയുടെ സ്വത്തുക്കൾ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തുകയും വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഇവ ഈടായി നൽകി വായ്പ തരപ്പെടുത്തുകയും ചെയ്തെന്ന് വ്യക്തമായതോടെ ബീനാരാധാകൃഷ്ണനും കുടുംബവും കമ്പനീസ് ഒഫ് രജിസ്ട്രാർക്ക് പരാതി നൽകി. ഇവിടെ നിന്നുള്ള ക്രിമിനൽ നടപടി ശുപാർശപ്രകാരം അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതി കോട്ടയം പൊലീസിനാണ് അന്വേഷണത്തിനായി നൽകിയത്. തുടർന്ന് കോട്ടയം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഐ.പി.സി 406, 465,467,468,120 ബി, 34 വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനോ നിയമത്തിന് മുന്നിലെത്തിക്കാനോ യാതൊരു നടപടിയുമുണ്ടായില്ല. തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ തോമസ് ചെറിയാന്റെ രാഷ്ട്രീയ സ്വാധീനത്താൽ കേസ് അന്വേഷണം പലഘട്ടങ്ങളിലായി അട്ടിമറിക്കപ്പെടുകയും ചെയ്തു. അന്വേഷണം ശരിയായ വിധത്തിൽ നടക്കാതായതോടെ തട്ടിയെടുത്ത വസ്തുവകകളും കമ്പനിയും കോടികൾക്ക് മറ്രൊരു മറൈൻ കമ്പനിക്ക് തോമസ് ചെറിയാൻ വാടകയ്ക്ക് നൽകി. രജിസ്റ്റർ ഒഫ് കമ്പനീസ് ഓഫീസിന്റെയും രജിസ്ട്രേഷൻ ജനറലിന്റെയും അന്വേഷണ റിപ്പോർട്ടിൽ നിന്ന് വ്യാജരേഖ ചമയ്ക്കലും കൃത്രിമങ്ങളും ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കണ്ടെത്തി. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കണ്ണൂർ തുടങ്ങിയ ജില്ലകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിനായി സി.ബി.ഐയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ബീനാ രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതി ഉത്തരവ് അനുസരിച്ച് ക്രൈംബ്രാഞ്ചിന്റെ കോട്ടയം യൂണിറ്റ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒരുവർഷമായി ക്രൈംബ്രാഞ്ച് നടത്തിവന്ന അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. തട്ടിപ്പിന് രജിസ്റ്റർ ഒഫ് കമ്പനീസ് ജീവനക്കാരുൾപ്പെടെ ചില സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒത്താശയുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. തട്ടിപ്പിന് കൂട്ടുനിന്ന ഇവരിൽ ചിലരെയും കേസിൽ പ്രതിചേർക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |