കൊച്ചി: കൊവിഡ് പ്രതിസന്ധിയിലും തളരാതെ രാജ്യത്ത് ഭവന വായ്‌പകൾക്ക് ഡിമാൻഡേറുന്നു. ഭവന വായ്‌പകൾ നിലവിലെ ബാങ്കിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനും (ഹോം ലോൺ ബാലൻസ് ട്രാൻസ്‌ഫർ) തിരക്കേറെ. 2021 ജനുവരി-മാർച്ച് കാലയളവിൽ 2020 ജൂലായ്-ഡിസംബറിനെ അപേക്ഷിച്ച് ഹോം ലോൺ ബാലൻസ് ട്രാൻസഫറിലുണ്ടായ വർദ്ധന 42 ശതമാനമാണ്.
ജനുവരി-ജൂണിൽ പുതിയ ഭവന വായ്‌പകളിൽ 26 ശതമാനം വർദ്ധനയുണ്ടായി. റിസർവ് ബാങ്ക് റിപ്പോനിരക്ക് എക്കാലത്തെയും താഴ്‌ന്നനിരക്കായ നാലു ശതമാനത്തിൽ ദീർഘകാലമായി നിലനിറുത്തുന്നതും അതുവഴി വായ്‌പാ പലിശനിരക്ക് ഏഴ് ശതമാനത്തിന് താഴെയായി കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരായതും ഭവന വായ്‌പകൾക്ക് ആവശ്യക്കാർ വർദ്ധിക്കാൻ കാരണമായി.
കൊവിഡിൽ 'വർക്ക് ഫ്രം ഹോം" സൗകര്യം വ്യാപകമായ പശ്ചാത്തലത്തിൽ തിരക്കേറിയ നഗരങ്ങളിൽ നിന്ന് ഗ്രാമീണ മേഖലകളിലേക്കുള്ള ചേക്കേറലുകളും ഭവന വായ്‌പയുടെ പ്രിയം കൂട്ടി. പുതിയ ഭവന വായ്‌പകളിൽ 50 ശതമാനത്തോളവും 15 വർഷം തിരിച്ചടവ് കാലാവധിയുള്ളവയാണ്. വസ്‌തു ഈടിന്മേലുള്ള (ലോൺ എഗൈൻസ്‌റ്റ് പ്രോപ്പർട്ടി) ഭവന വായ്‌പകൾക്ക് 2021ന്റെ ആദ്യ പകുതിയിൽ 20 ശതമാനം വർദ്ധനയുണ്ട്.
ബാങ്ക് മാറ്റം പലിശയിളവ് തേടി
കുറഞ്ഞ പലിശനിരക്ക് ലഭിക്കുമെന്ന കാരണത്താലാണ് നിലവിലെ ബാങ്കിൽ നിന്ന് ഭവന വായ്‌പകൾ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നത്. ന്യൂഡൽഹി, മുംബയ്, പൂനെ, ഹൈദരാബാദ്, ബംഗളൂരു, മൊഹാലി, നോയിഡ, ഇൻഡോർ, ഗാസിയാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ബാങ്ക് ട്രാൻസ്ഫർ കൂടുതലായി നടന്നത്.
വസ്‌തു ഈടിന്മേലുള്ള ഭവന വായ്‌പകൾക്ക് ഏറെ ഡിമാൻഡുണ്ടായത് ബംഗളൂരു, ന്യൂഡൽഹി, ഹൈദരാബാദ്, ചെന്നൈ, പൂനെ, ഗുഡ്ഗാവ്, ജാംഷെഡ്പൂർ, പട്‌ന, ഫരീദാബാദ്, ലക്‌നൗ എന്നിവിടങ്ങളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |