കൊല്ലം: മൈലാപ്പൂരിന് സമീപം ദമ്പതികളെയും വീട്ടമ്മയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി. അയത്തിൽ തൊടിയിൽ പുത്തൻവീട്ടിൽ ഷിറാസിനെയാണ് (38) കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികളുടെയും മാതാവിന്റെയും ആധാർ കാർഡ് ഉപയോഗിച്ച് സ്വകാര്യധനകാര്യസ്ഥാപനത്തിൽ നിന്ന് വനിതകൾക്കുള്ള മൈക്രോ ഫിനാൻസ് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ഷിറാസ് ദമ്പതികളെയും തടസ്സം പിടിക്കാനെത്തിയ വീട്ടമ്മയെയും ഇറച്ചിവെട്ടുന്ന കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അയത്തിൽ കട്ടവിളപള്ളിക്ക് സമീപമായിരുന്നു സംഭവം. മൈലാപ്പൂരിന് സമീപം പുഞ്ചിരിമുക്കിൽ താമസിക്കുന്ന സജില- സുൽഫിക്കർ ദമ്പതികൾക്ക് നേരേയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സജില പാലത്തറയിലെ സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. മുൻപരിചയത്തിന്റെയും തിരിച്ചടയ്ക്കാമെന്ന ഉറപ്പിന്റെയും അടിസ്ഥാനത്തിൽ സജിലയുടെയും മാതാവിന്റെയും ആധാർ കാർഡ് വാങ്ങി സ്ത്രീകൾക്കായി മൈക്രോ ഫിനാൻസ് വായ്പ നൽകുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഷിറാസ് വായ്പ എടുത്തത്. തിരിച്ചടക്കാതിരുന്നതിനെ തുടർന്ന് ധനകാര്യ സ്ഥാപനം ജപ്തിയുൾപ്പടെയുള്ള നിയമ നടപടികളിലേക്ക് നീങ്ങിയതിനെ തുടർന്ന് സജില ഷിറാസിനെതിരെ കൊട്ടിയം പൊലീസിൽ പരാതി നൽകി. സ്റ്റേഷനിലെത്തിയ ഷിറാസ് വായ്പ എടുത്ത പണം ഉടൻ തിരിച്ചടച്ചു കൊള്ളാമെന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പരാതിക്കാരിക്ക് ഉറപ്പുകൊടുത്തെങ്കിലും വായ്പ തുക തിരിച്ചടക്കാതെ വീണ്ടും മുങ്ങുകയായിരുന്നു. ബാങ്ക് നടപടികൾ കടുപ്പിച്ചതോടെയാണ് സജിലയും ഭർത്താവ് സുൽഫിക്കറും മാതാവും ഷിറാസിനെ തേടിയെത്തിയത്.പണം തിരിച്ചടക്കാത്തത് ചോദ്യം ചെയ്തപ്പോൾ ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് ഇവർക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇയാൾ കത്തിയുമായി പാഞ്ഞടുക്കുന്നതു കണ്ട് സുൽഫിക്കർ ഓടി മാറിയെങ്കിലും സജിലക്ക് മാരകമായി വെട്ടേൽക്കുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ ഇവരുടെ മാതാവിനും പരിക്കേറ്റു. ആക്രമണം നടത്തുന്നതിനിടയിൽ ഷിറാസിനും തലയ്ക്ക് പരിക്കേറ്റിരുന്നു. സംഭവം അറിഞ്ഞ് കിളികൊല്ലൂർ എസ്.എച്ച്.ഒ കെ.വിനോദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കിടന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാർക്കും പൊലീസിനും നേരെ അക്രമത്തിന് തുനിഞ്ഞ ഷിറാസിനെ പൊലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.എസ്.ഐ.മാരായ അനീഷ്, ശ്രീനാഥ്, താഹാ കോയ, എ.എസ്.ഐ.മാരായ പ്രകാശ്, ജിജു, സന്തോഷ്, എസ്.സി.പി.ഒ. ഷിഹാബുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |