തിരുവനന്തപുരം: ഐ.പി.എൽ ഒത്തുകളിക്കേസിൽ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനൊപ്പം പ്രതിയാക്കി തിഹാർ ജയിലിലടയ്ക്കാൻ ചുമത്തിയ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമത്തിന്റെ (മകോക്ക) പതിപ്പാണ് കേരളത്തിൽ രൂപംകാെള്ളുന്ന പുതിയ നിയമം. രണ്ടുവർഷത്തെ പീഡനത്തിനൊടുവിൽ ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് കണ്ടെത്തി വിട്ടയയ്ക്കുകയായിരുന്നു. ഒത്തുകളിക്കാരുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ ജാമ്യം ലഭിക്കുന്നത് തടയാൻ ശ്രീശാന്തിനുമേൽ മകോക്ക ചുമത്തുകയായിരുന്നു. പൊലീസിന് നൽകുന്ന മൊഴികൾ കോടതിയിൽ തെളിവായി സ്വീകരിക്കുന്ന പുതിയ നിയമം വന്നാലുണ്ടാകാവുന്ന അപകടത്തിന്റെ ഉദാഹരണമാണ് ഈ കേസ്.
മഹാരാഷ്ട്ര, ഉത്തർപ്രദേശ് മോഡലിലാണ് പുതിയ നിയമം. അധോലോകപ്രവർത്തനങ്ങളുള്ള നഗരങ്ങളിലേതുപോലുള്ള നിയമം കേരളത്തിൽ ആവശ്യമാണോയെന്നാണ് നിയമവിദഗ്ദ്ധർ ചോദിക്കുന്നത്.
പോസ്റ്ററൊട്ടിച്ചാലും യു.എ.പി.എ
പൊലീസ് ഏതറ്റംവരെ പോകുമെന്ന് കാണിക്കുന്ന പല സംഭവങ്ങളുണ്ട്. സർക്കാരിനും പൊലീസിനുമെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിക്കുന്നവർക്കെതിരെ പോലും പൊലീസ് യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം) ചുമത്തിയിട്ടുണ്ട്. ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് എഴുത്തുകാരൻ കമാൽ ചവറയ്ക്കും മാവോയിസ്റ്റ് ബന്ധമാരോപിച്ച് സാമൂഹ്യപ്രവർത്തകൻ നാദിറിനും മേൽ യു.എ.പി.എ ചുമത്തിയത് പിൻവലിക്കേണ്ടിവന്നു. നിസ്സാരകുറ്റങ്ങൾക്കു പോലും യു.എ.പി.എ ചുമത്തുന്ന പൊലീസ്, മൊഴികൾ തെളിവായെടുക്കുന്ന പുതിയ നിയമം വന്നാൽ വ്യാപകമായി ദുരുപയോഗം ചെയ്യും.
വിചാരണയില്ലാതെ ഒരു വർഷം കസ്റ്റഡി
60മുതൽ 365ദിവസം വരെ ജുഡിഷ്യൽ കസ്റ്റഡിയാണ് ഉത്തർപ്രദേശ് നിയമത്തിൽ. സാധാരണ പൊലീസ് കസ്റ്റഡി പരമാവധി 15ദിവസമാണെങ്കിൽ യു.പി നിയമപ്രകാരം 60 ദിവസമാണ്. മുൻകൂർ ജാമ്യമില്ല, കോടതി നടപടികൾ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്, തടവുകാരനെ രണ്ടാഴ്ചയിലൊരിക്കലേ കാണാനാവൂ എന്നിങ്ങനെ വ്യവസ്ഥകളുമുണ്ട്.
ചോർത്തുന്ന സംഭാഷണത്തിനും തെളിവുമൂല്യം
ചോർത്തിയെടുക്കുന്ന ഫോൺ സംഭാഷണങ്ങൾക്കു പോലും തെളിവുമൂല്യമുള്ളതാണ് ഗുജറാത്ത് നിയമം. ഇത്തരം കേസുകൾക്ക് പ്രത്യേക കോടതികളും പ്രോസിക്യൂഷനുമാണ്. അവിടെയും പൊലീസിന് പ്രതികൾ നൽകുന്ന മൊഴികൾ തെളിവായി കണക്കാക്കും. കുറഞ്ഞ ശിക്ഷ മൂന്നുവർഷമാണ്.
യു.എ.പി.എ ദുരുപയോഗം
# പൊലീസ് പൊതു-സാമൂഹ്യപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരെ പത്തുവർഷത്തിനിടെ 229 കേസുകളിൽ യു.എ.പി.എ ചുമത്തി. അനാവശ്യമായി യു.എ.പി.എ ചുമത്തിയെന്ന് കണ്ടെത്തി ഒഴിവാക്കിയത് 42കേസുകൾ.
# പുനഃപരിശോധനാസമിതി വിലയിരുത്തലിൽ ജാഗ്രതയില്ലാതെ പൊലീസ് യു.എ.പി.എ ചുമത്തിയതായി കണ്ടെത്തിയതോടെ ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ യു.എ.പി.എ ചുമത്തരുതെന്ന് സർക്കാർ ഉത്തരവിറക്കി.
#ദുരുപയോഗം വ്യാപകമായതോടെ എസ്.ഐമാർ സ്വമേധയാ കേസെടുക്കരുതെന്നും അറസ്റ്റിനടക്കം ഉന്നതഉദ്യോഗസ്ഥരുടെ മേൽനോട്ടം വേണമെന്നും സെക്‌ഷനുകളും വകുപ്പുകളും മേലുദ്യോഗസ്ഥൻ നിശ്ചയിക്കണമെന്നും ഉത്തരവിറക്കേണ്ടിവന്നു.
അതിശക്തം
നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം ഉൾപ്പെടുന്ന ജാമ്യമില്ലാക്കുറ്റം
അറസ്റ്റിനും റെയ്ഡിനും പൊലീസിന് വാറണ്ട് വേണ്ട
43ഡി (2) വകുപ്പു ചുമത്തി 180ദിവസം തടങ്കലിൽ വയ്ക്കാം
43ഡി (5) പ്രകാരം പ്രോസിക്യൂട്ടറുടെ സമ്മതമില്ലാതെ ജാമ്യമില്ല
നിയമഭേദഗതിയിൽ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |