തിരുവനന്തപുരം: ഇരുന്നൂറോളം വിദ്യാർത്ഥികളുടെ ദിനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കോളേജ് അദ്ധ്യാപകൻ മനു രമാകാന്തിന് ലക്ഷ്യം ഒന്നുമാത്രം. അവരുടെ ജീവിതത്തിലും കാവലാളാവുക. സ്വന്തം ജീവിതത്തിലെ നൊമ്പരം അവരിലൂടെ ഒരു കുടുംബത്തിലും സംഭവിക്കാതിരിക്കാനുള്ള കരുതൽ.
അദ്ധ്യാപകനുമായി വഴക്കിട്ട് സ്വന്തം സഹോദരൻ ആത്മഹത്യ ചെയ്യുമ്പോൾ മനു രമാകാന്തിന് പ്രായം പത്ത് വയസ്. വർഷങ്ങൾ കഴിഞ്ഞ് എസ്.എൻ കോളേജിൽ ഇംഗ്ളീഷ് അദ്ധ്യാപകനായി ജീവിത നിയോഗം. അന്നേ, തീരുമാനിച്ചതാണ് വാക്കുകൊണ്ടോ, നോക്കുകൊണ്ടോ ഒരു വിദ്യാർത്ഥിയുടെയും മനസിനെ മുറിവേൽപ്പിക്കരുത്.
ചെമ്പഴന്തി എസ്.എൻ. കോളേജ് ഇംഗ്ളീഷ് വിഭാഗം മേധാവിയായ ഈ അദ്ധ്യാപകന്, പക്ഷേ, കൊവിഡ് കാലം കരുതിവച്ചത് മറ്റൊരു നിയോഗം. വിഷാദരോഗത്തിൽപ്പെടാതെയും മരണത്തെ പുൽകാതെയും അവർക്കു കാവലാളാവുക. ഒരു വിദ്യാർത്ഥിനിയുടെ പിതാവ് ഫോണിൽ വിളിച്ചപ്പോൾ കരുതിയത് പഠനം മുടങ്ങിയതിന്റെ വിഷമം പങ്കിടാനെന്നാണ്. പക്ഷേ, കേട്ടത് മറ്റൊന്നാണ്. അവളിൽ നിന്ന് സന്തോഷം പറന്നകലുന്നു. നിരാശയുടെ നിഴലാട്ടം. പെട്ടെന്ന് ഓർമ്മ വന്നത് സ്വന്തം സഹോദരന്റെ വേർപാടാണ്. അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം.
ഉറക്കം നഷ്ടപ്പെടുത്തിയ ആ ചിന്തയിൽ ഉണർന്നുവന്നതാണ് 'വെയിൽപ്പൂക്കൾ' എന്ന ഓൺലൈൻ ഒത്തുച്ചേരൽ. ആരുടെയെങ്കിലും പ്രസംഗമോ, ഉപദേശമോ കേൾക്കാൻ അവരെ നിരത്തിയിരുത്തരുത്.ഒരു സുഹൃത്തിനോടെന്നപോലെ അവർക്ക് ഇടപഴകാൻ കഴിയുന്ന സെലിബ്രിറ്റികളുടെ ലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോവുക. സെലിബ്രിറ്റികളുമായി ആശയവിനിമയം നടത്താൻ വിഷയങ്ങൾ ആഴത്തിൽ സ്വയം പഠിച്ച് കുട്ടികൾ തയ്യാറാവട്ടെ.വെയിൽപ്പൂക്കൾ എന്ന ഓൺലൈൻ കൂട്ടായ്മ ഇക്കഴിഞ്ഞ മേയിൽ പിറന്നത് അങ്ങനെയാണ്. വിവിധ എസ്.എൻ. കോളേജുകളിലെ വിദ്യാർത്ഥികൾ കൂട്ടായ്മയിൽ പ്രത്യക്ഷപ്പെട്ടു.നാല്പതുപേരുമായി തുടക്കം. ഇപ്പോൾ ഇരുന്നൂറു പേരുമായി മുന്നേറ്റം. ആഴ്ചതോറും വരുന്ന സെലിബ്രിറ്റികൾ പ്രസംഗിക്കാറില്ല.കുട്ടികൾ ചോദിക്കും. അതിന് പ്രപ്തരായാണ് അവരുടെ വരവ്.കാരണം, ആരാണ് വരുന്നതെന്ന് ഒരാഴ്ച മുമ്പേ അറിയിക്കും .അന്നുമുതൽ അവരുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വിഷയങ്ങളും അവർ നന്നായി വായിച്ചിക്കും.അതിനാൽ,ഒരു മണിക്കൂർ നേരത്തേക്ക് ഓൺലൈനിൽ വരുന്ന സെലിബ്രിറ്റികൾ മൂന്നും നാലും മണിക്കൂർ അവർക്കായി ചെലവഴിക്കുന്നു. നാവികൻ അഭിലാഷ് ടോമി, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, നടൻ മുരളി ഗോപി, കളക്ടർ ബ്രോ എന്നു പേരെടുത്ത പ്രശാന്ത് തുടങ്ങിയവർ ഇങ്ങനെ വന്നുപോയവരുടെ കൂട്ടത്തിലുണ്ട്. ക്ളാസ് മുറികളിലെ പാഠപുസ്തകങ്ങലൊതുങ്ങാതെ, ഈ ലോകംതന്നെയാണ് അവരുടെ പഠന വിഷയം.
അന്തരിച്ച കവി കിളിമാനൂർ രമാകാന്തന്റെ മകനാണ് മനു രമാകാന്ത്. നോവലിസ്റ്റായ അമ്മ ഇന്ദിര, ഭാര്യ ദിവ്യ, മകൾ നേഹ എന്നിവർക്കൊപ്പം തിരുവനന്തപുരം പേട്ടയിൽ തേങ്ങാപ്പുര ലെയ്‌നിലാണ് താമസം.
മൂന്ന് വർഷം ഡിഗ്രി ക്ലാസ് മുറിയിൽ പഠിപ്പിച്ചാൽപോലും പകർന്ന് കൊടുക്കാൻ പറ്റാത്ത അറിവാണ് വെയിൽപ്പൂക്കൾ വഴി കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചത്. എന്റെ 24 വർഷത്തെ അദ്ധ്യാപന ജീവിതത്തിനിടയിലെ ഏറ്റവും വലിയ അനുഭവമാണിത്.'
മനു രമാകാന്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |