തൃശൂർ: ഒമ്പതാം ക്ലാസുകാരന്റെ ഓൺലൈൻ കളി ഭ്രമത്തിൽ, ബാങ്കിൽ നിക്ഷേപിച്ചിരുന്ന നാല് ലക്ഷം രൂപ നഷ്ടമായ സംഭവത്തിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ അതീവജാഗ്രതപുലർത്തണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്.
വീടിനകത്ത് ഓൺലൈൻ പഠനം നടക്കുമ്പോൾ വിദ്യാർത്ഥികൾ അറിഞ്ഞോ അറിയാതെയോ ചെന്നുചാടുന്ന അപകടങ്ങൾ കൂടുകയാണൈന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.
ഒൻപതാം ക്ലാസുകാരൻ മൊബൈൽ ഗെയിമിന് അടിമയായതോടെയാണ് പണം നഷ്ടപ്പെട്ടത്. മകളുടെ വിവാഹം അടുത്തതോടെ ബാങ്കിൽ നിന്ന് പണം എടുക്കാൻ ചെന്നപ്പോഴാണ് അക്കൗണ്ടിൽ നയാപൈസയില്ലെന്ന് മാതാപിതാക്കൾ അറിഞ്ഞത്. പരാതിയുമായി ബാങ്ക് അധികൃതരുടെ അടുത്ത് ചെന്നപ്പോൾ അവരും കൈമലർത്തി. തുടർന്ന് പല അക്കൗണ്ടുകളിലേക്ക് തുക പോയതിന്റെ രേഖകൾ കൈമാറി. ഇതുമായി പൊലീസിനെ സമീപിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പണം പോയത് മൈാബൈൽ കളിയിലൂടെയാണെന്നും പിന്നിൽ ഒമ്പതാം ക്ലാസുകാരനായ സ്വന്തം മകനാണെന്നും കണ്ടെത്തിയത്. പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥിക്ക് വീട്ടുകാർ മൊബൈൽ വാങ്ങി നൽകിയിരുന്നു. അമ്മയുടെ സിം കാർഡാണ് ഇതിൽ ഉപയോഗിച്ചിരുന്നത്. ഈ നമ്പറിലായിരുന്നു ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിരുന്നത്. പണം നഷ്ടമാകുമ്പോൾ ബാങ്കിൽ നിന്ന് വരുന്ന സന്ദേശങ്ങളും ഇതേ ഫോണിലേക്കായതിനാൽ മാതാപിതാക്കൾ അറിഞ്ഞില്ല. ഒമ്പതാം ക്ലാസുകാരനെ കൗൺസലിംഗിന് വിധേയനാക്കിയിട്ടുണ്ട്.
കൃഷിയും കൂലിപ്പണിയും ചെയ്ത് മാതാപിതാക്കൾ സ്വരുക്കൂട്ടി ബാങ്കിൽ നിക്ഷേപിച്ച തുകയാണ് മകന്റെ ഓൺലൈൻ കളിയിലൂടെ നഷ്ടമായത്.
രണ്ടു മക്കളെ പഠിപ്പിച്ചതും കഷ്ടപ്പെട്ടായിരുന്നു. പഠനത്തിൽ മികവു പുലർത്തിയിരുന്ന മകൻ പലപ്പോഴും ക്ലാസ്സിലെ മറ്റ് കുട്ടികൾക്ക് മാതൃകയും അച്ഛനമ്മമാർക്ക് അഭിമാനവുമായിരുന്നു. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ്, അവൻ ഓൺലൈൻ ഗെയിം ഇൻസ്റ്റാൾ ചെയ്തത്.
ഗെയിമിന് അടിമപ്പെട്ടതോടെ പണം കൊടുത്തു വാങ്ങുന്ന പുതിയ സങ്കേതങ്ങൾ അവൻ തേടിപ്പിടിക്കുകയായിരുന്നു.
ആദ്യമാദ്യം പത്തും പതിനഞ്ചും രൂപയുടെ കളി സങ്കേതങ്ങളാണ് വാങ്ങിത്തുടങ്ങിയത്. അച്ഛനും അമ്മയും സഹോദരിയും തിരിച്ചറിയുന്നില്ലെന്ന് മനസ്സിലാക്കിയതോടെ നൂറും ആയിരവും വിലപിടിപ്പുള്ള സങ്കേതങ്ങളും ഓൺലൈൻ കളി ഉപകരണങ്ങളും വാങ്ങാൻ തുടങ്ങി. അങ്ങിനെയാണ് അവർ സ്വരുകൂട്ടിയ മുഴുവൻ പണവും ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |