ടോക്യോ: പാരാലിമ്പിക്സിൽ ചരിത്രത്തിലെ ഏറ്രവും വലിയ മെഡൽക്കൊയ്ത്ത് നടത്തുന്ന ഇന്ത്യയുടെ മെഡൽ ശേഖരത്തിൽ ഇന്നലെയെത്തിയത് ഒന്നല്ല രണ്ട് സ്വർണമാണ്. കൂടെ ഒന്നു വീതം വെള്ളിയും വെങ്കലവും.
മനോഹരം
മനീഷ്
പാരാലിമ്പിക്സ് റെക്കാഡോടെയാണ് ഇന്നലെ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് ഷൂട്ടർ മനീഷ് നർവാൾ ആദ്യ സ്വർണം എത്തിച്ചത്. മിക്സഡ് 50 മീറ്റർ പിസ്റ്റൾ എസ്.എച്ച് 1 പുരുഷ വിഭാഗം ഫൈനലിൽ 218.2 പോയിന്റ് നേടിയാണ് മനീഷ് റെക്കാഡ് തിളക്കത്തിൽ സ്വർണം കഴുത്തിലണിഞ്ഞത്. 216.7 പോയിന്റ് നേടി ഇന്ത്യയുടെ സിംഗ് രാജ് അദാന വെള്ളിത്തിളക്കത്തിലും മിന്നി. യോഗ്യതാ റൗണ്ടിൽ 533 പോയിന്റുമായി 7-ാം സ്ഥാനക്കാരനായാണ് മനീഷ് ഫൈനലിലെത്തിയത്. ഈ ഇനത്തിൽ നിലവിൽ ലോക റെക്കാഡും മനീഷിന്റെ പേരിലാണ്. സിംഗ് രാജ് നാലാം സ്ഥാനക്കാരനായാണ് ഫൈനലിലെത്തിയത്. എന്നാൽ ഫൈനലിൽ ഇരുവരും അവസരത്തിനൊത്തുയരുകയായിരുന്നു. സിംഗ് രാജിന്റെ ടോക്യോയിലെ രണ്ടാം മെഡലാണിത്. നേരത്തേ 10 മീറ്റർ എയർപിസ്റ്റൾ എസ്. എച്ച്.1ൽ സിംഗ്രാജ് വെങ്കലം നേടിയിരിന്നു. ഇരുവർക്കും ഹരിയാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മനീഷിന് ആറ് കോടി രൂപയും സിംഗ്രാജിന് നാല് കോടി രൂപയുമാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സർക്കാർ ജോലിയും സ്ഥലവും ലഭിക്കും.
പ്രമാദം പ്രമോദ്
ബാഡ്മിന്റൺ പുരുഷ സിംഗിൾസ് എസ്.എൽ 3യിൽ ബ്രിട്ടന്റെ ഡാനിയൽ ബെതലിനെ 45 മിനിട്ട് നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകളിൽ 21-14, 21-17ന് കീഴടക്കിയാണ് പ്രമോദ് ഭഗത് ചരിത്രം കുറിച്ചത്. പാരാലിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ ജേതാവെന്ന ഒരിക്കലും തകർക്കപ്പെടാത്ത റെക്കാഡാണ് ഒഡിഷക്കാരനായ പ്രമോദ് തന്റെ പേരിൽ കുറിച്ചത്. ഇതേ ഇനത്തിൽ മറ്റൊരു ഇന്ത്യൻ താരം മനോജ് സർക്കാർ വെങ്കലം നേടി.ഈ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരവും പ്രമോദ് തന്നെയാണ്. ബെതൽ രണ്ടാം റാങ്കുകാരനും. നാലാം വയസിൽ പോളിയോ ബാധിച്ച് ഇടത്തേ കാലിന്റെ സ്വാധീനം കുറഞ്ഞെങ്കിലും തളരാതെ പോരാടിയ ഭുവനേശ്വറുകാരൻ തന്റെ മെഡൽ ശേഖരത്തിൽ ഇപ്പോൾ പാരാലിമ്പിക്സ് സ്വർണവും എത്തിച്ചിരിക്കുകയാണ്. 2006 മുതൽ കളിക്കളത്തിലുണ്ട് ഈ 33 കാരൻ. നിലവിലെ ഏഷ്യൻ ചാമ്പ്യനായ പ്രമോദ് നാല് തവണ ലോക ചാമ്പ്യനുമായിട്ടുണ്ട്. വെങ്കലത്തിനായുള്ള മത്സരത്തിൽ, ജപ്പാന്റെ ദയ്സുകെ ഫുജിഹാരയെ നേരിട്ടുള്ള ഗെയിമുകളിൽ 22-20, 21-13 തകർത്താണ് മനോജ് സർക്കാർ വെങ്കലം സ്വന്തമാക്കിയത്. 31 കാരനായ മനോജിന് ഒരു വയസിലാണ് പോളിയോ വില്ലനായി വലതുകാലിന് സ്വാധീനം കുറഞ്ഞത്.
ഉറപ്പിച്ച് നാഗർ
പുരുഷ സിംഗിൾസ് ബാഡ്മിന്റണിൽ എസ്.എച്ച് 6 വിഭാഗത്തിൽ ഫൈനലിലെത്തി ഇന്ത്യയുടെ കൃഷ്ണ നാഗർ മെഡലുറപ്പിച്ചു.സെമി ഫൈനലിൽ ബ്രിട്ടന്റെ ക്രിസ്റ്റൻ കൂംബ്സിനെയാണ് കൃഷ്ണ തോൽപ്പിച്ചത് സ്കോർ: 21-10, 21-11. ഫൈനലിൽ ഹോങ്കോങ്ങിന്റെ ചു മാൻ കൈയാണ് കൃഷ്ണയുടെ എതിരാളി.
ഇന്ന് തിരശീല
കൊവിഡ് കാലത്ത് ഒളിമ്പിക്സ് നടത്തിയപോലെ വിജയകരമായി ടോക്യോയിൽ തന്നെ സംഘടിപ്പിച്ച പാരാലിമ്പിക്സിന് ഇന്ന് തിരശീല വീഴും. ഇന്ന് ഷൂട്ടിംഗിൽ മലയാളി താരം സിദ്ധാർത്ഥ ബാബു ഇറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |