മുംബയ്: പ്രമുഖ ഐടി സ്ഥാപനമായ ഇൻഫോസിസിനെതിരെ രൂക്ഷ വിമർശനവുമായി ആർ.എസ്.എസുമായി അനുകൂല പ്രസിദ്ധീകരണമായ പാഞ്ചജന്യ. ധനമന്ത്രാലയത്തിനായി ഇൻഫോസിസ് വികസിപ്പിച്ച ആദായ നികുതി ഇ - ഫയലിംഗ് പോർട്ടലിൽ തകരാറുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഇൻഫോസിസ് ദേശവിരുദ്ധ ശക്തികൾക്ക് സഹായമൊരുക്കുകയാണെന്ന് പാഞ്ചജന്യ കവര്‍സ്റ്റോറിയില്‍ ആരോപിച്ചു. നക്‌സലുകളേയും ഇടതുപക്ഷക്കാരേയുമൊക്കെ സഹായിക്കുകയാണ് ഇൻഫോസിസ്.
കേന്ദ്ര സർക്കാരിനെതിരായി വാർത്തകൾ നൽകുന്ന വെബ്പോർട്ടലുകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ഇൻഫോസിസാണെന്നും പാഞ്ചജന്യ ആരോപിക്കുന്നു.
പ്രതിപക്ഷവുമായി ചേർന്ന് സർക്കാരിനെതിരെ പ്രവർത്തിക്കുന്നു. ആത്മനിർഭർ ഭാരത് പദ്ധതി അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പാഞ്ചജന്യ ഉന്നയിക്കുന്നത്.
ആവർത്തിച്ച് തകരാർ സംഭവിക്കുന്നത് സംശയം ജനിപ്പിക്കും. ഇൻഫോസിസ് മാനേജ്മെന്റ് മനഃപൂർവം ഇന്ത്യയുടെ സമ്പദ്‌വ്യസ്ഥയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണമുണ്ട്. ഇൻഫോസിസ് വഴി ചില രാജ്യവിരുദ്ധ ശക്തികൾ ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ ഹനിക്കാൻ ശ്രമിക്കുന്നുണ്ടോ? ലേഖനത്തിൽ ചോദിക്കുന്നു. കേന്ദ്ര സർക്കാരിന് പകരം ഒരു വിദേശ ഇടപാടുകാരാണെങ്കിൽ ഇത്തരത്തിൽ മോശം സർവീസ് നടത്തുമോയെന്നും ചോദ്യമുന്നയിക്കുന്നു. അതേസമയം, സ്ഥാപനം എത്ര വലിയ പദ്ധതികൾ ചെയ്തുവെന്ന് ഇതെഴുതിയ ലേഖകന് അറിയില്ലെന്ന് ഇൻഫോസിസിനെ പ്രതിരോധിച്ചുകൊണ്ട് കമ്പനി മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മോഹൻദാസ് പറഞ്ഞു. കേന്ദ്ര സർക്കാരും ബി.ജെ.പിയും ഇന്‍ഫോസിസും ഇതിനോട്പ്രതികരിച്ചിട്ടില്ല.
@ പ്രതികരണവുമായി ആർ.എസ്.എസ്
ഇന്ത്യൻ കമ്പനിയെന്ന നിലയിൽ ഇൻഫോസിസ് രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. ഇൻഫോസിസിനെക്കുറിച്ചുള്ള പാഞ്ചജന്യയുടെ കാഴ്ചപ്പാട് അവരുടെ സ്വകാര്യ അഭിപ്രായം മാത്രമാണെന്നും അതിന് ആർ.എസ്.എസുമായി ബന്ധമില്ലെന്നും ഓൾ ഇന്ത്യ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞു. പാഞ്ചജന്യ ആർ.എസ്.എസിന്റെ മുഖപത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |