ഭോപാൽ: എം.ബി.ബി.എസിന് ആര്‍.എസ്.എസ് ആചാര്യന്‍നെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. ഒന്നാം വർഷ ഫൗണ്ടേഷൻ കോഴ്സിന്റെ ഭാഗമായാണ് പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാർ, ഭാരതീയ ജനസംഘം മേധാവി ദീൻ ദയാൽ ഉപാദ്ധ്യായ എന്നിവരെക്കുറിച്ച് മദ്ധ്യപ്രദേശിലെ മെഡിക്കൽ വിദ്യാർത്ഥികൾ പഠിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവരെക്കൂടാതെ സ്വാമി വിവേകാനന്ദൻ, ഡോ. ഭീംറാവു അംബേദ്കർ, ആയുർവേദത്തിന് പ്രധാന സംഭാവനകൾ നൽകിയ മഹർഷി ചരക എന്നിവരടങ്ങുന്ന അദ്ധ്യായങ്ങൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് മദ്ധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സർജൻ കേശവ് ബലിറാം ഹെഡ്‌ഗേവാർ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി 1925ൽ നാഗ്പൂരിൽ ആർ.എസ്.എസ് സ്ഥാപിച്ചു. ബി.ജെ.പിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘത്തിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു ദീനദയാൽ ഉപാദ്ധ്യായ. പുതിയതായി പ്രവേശനം നേടിയ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഫൗണ്ടേഷൻ കോഴ്സിന്റെ ധാർമ്മിക ഭാഗത്ത് ഇവരുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങൾ ഉൾക്കൊള്ളും.
മൂല്യാധിഷ്ഠിത വ്യക്തികളെ വാർത്തെടുക്കാനും അവരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ബിംബങ്ങളെക്കുറിച്ച് പഠിപ്പിക്കാനുമാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും സംഭാവന നൽകുകയും ചെയ്തവരുടെ ജീവചരിത്രങ്ങൾ നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) ഫൗണ്ടേഷൻ കോഴ്സിൽ ഉൾപ്പെടുത്തുമെന്നും സാരംഗ് പറഞ്ഞു.
എന്നാൽ, സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസ് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തു. എം.ബി.ബി.എസ് വിദ്യാർത്ഥികൾ എന്താണ് പഠിക്കേണ്ടതെന്ന് ആ വിഷയത്തിലെ ഒരു സ്പെഷ്യലിസ്റ്റ് അല്ലാത്ത ഒരു മന്ത്രിക്ക് എങ്ങനെ തീരുമാനിക്കാൻ കഴിയുമെന്ന് അവർ ചോദിച്ചു.
എന്തുകൊണ്ട് ഹെഡ്ഗേവാറും ദീൻദയാലും മാത്രം? ബി.ജെ.പി സർക്കാർ സവർക്കറെയും ഗോഡ്സെയെയും കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്ന് മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ അരുൺ യാദവ് പറഞ്ഞു. അങ്ങനെ അവർ, സവർക്കർ എത്ര തവണ ബ്രിട്ടീഷുകാരോട് മാപ്പ് എഴുതി, ഗോഡ്സെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കൊന്നു എന്നതും അറിയണമെന്നും യാദവ് കൂട്ടിച്ചേർത്തു.
എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുള്ള അടുത്ത അക്കാദമിക് സെഷൻ ഈ വർഷം അവസാനത്തോടെ ആരംഭിക്കാൻ സാദ്ധ്യതയുണ്ട്. മദ്ധ്യപ്രദേശിൽ പ്രതിവർഷം ഏകദേശം 2,000 വിദ്യാർത്ഥികളാണ് എം.ബി.ബി.എസ് കോഴ്സിൽ പ്രവേശനം നേടുന്നുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |