SignIn
Kerala Kaumudi Online
Thursday, 25 April 2024 10.36 AM IST

കോൺഗ്രസ് കലഹത്തിനിടെ ഇന്ന് യു.ഡി.എഫ് യോഗം

udf

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റ് നിയമനത്തെ തുടർന്നുണ്ടായ കോൺഗ്രസിനകത്തെ തർക്കങ്ങളും മുസ്ലിംലീഗിൽ ഉൾപ്പെടെ ഉരുണ്ടുകൂടിയിരിക്കുന്ന അസ്വസ്ഥതകളും സൃഷ്ടിച്ച പ്രതിസന്ധിക്കിടെയാണ് ഇന്നത്തെ യു.ഡി.എഫ് യോഗം. ഉച്ചകഴിഞ്ഞ് 2.30നാണ് യോഗം.

എതിർപ്പിന്റെ സ്വരം കടുപ്പിച്ച ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നേരിൽപ്പോയി കണ്ടത് ഇന്നത്തെ മുന്നണിയോഗത്തിൽ അസ്വാരസ്യങ്ങൾ ഒഴിവാക്കാൻകൂടിയായിരുന്നു. രണ്ടു നേതാക്കളും മുന്നണിയോഗത്തിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണമായിരുന്നു. സ്ഥിരാംഗങ്ങളായ ഇരുവരുടെയും അഭാവം മുന്നണിക്ക് ക്ഷീണമാവുമെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്.

മുന്നണിയോഗം ബഹിഷ്കരിക്കാനുള്ള കടുത്ത നടപടിയിലേക്ക് കടക്കാനൊരുങ്ങിയ ആർ.എസ്.പി നേതൃത്വത്തെ അനുനയിപ്പിക്കാൻ ഇന്ന് രാവിലെ അവരുമായി യു.ഡി.എഫ് നേതൃത്വം ഉഭയകക്ഷി ചർച്ച നിശ്ചയിച്ചിട്ടുണ്ട്. തങ്ങളെ കേൾക്കാൻ മുന്നണിനേതൃത്വം തയാറായതോടെയാണ് കടുത്ത തീരുമാനത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങാൻ ആർ.എസ്.പി സംസ്ഥാനകമ്മിറ്റി കഴിഞ്ഞദിവസം തീരുമാനിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുശേഷം കോൺഗ്രസിന് ഉണർവേകാൻ നടത്തുന്ന നീക്കങ്ങൾ തകിടംമറിയുന്ന തരത്തിൽ വിവാദങ്ങൾ മുറുകുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്.

ഉമ്മൻ ചാണ്ടി ഇടഞ്ഞുനിൽക്കുന്നത് പാർട്ടിയിലാകെ കുഴപ്പമാണെന്ന പ്രതീതി ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു. കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനാ ചർച്ചകളിലേക്കും കടക്കാനിരിക്കെ, അന്തരീക്ഷം പരമാവധി ശാന്തമാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. എന്നാൽ, അണികൾ കൈവിട്ടുപോകാതിരിക്കാനാണ് രണ്ടുംകല്പിച്ച് എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ സമ്മർദ്ദതന്ത്രങ്ങളിൽ ഉറച്ചുനിൽക്കുന്നത്. ബുധനാഴ്ച എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ എത്തുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ് യോഗം ചേർന്നത് ഒരേയൊരു തവണയാണ്. അതും നേതൃമാറ്റം അംഗീകരിക്കാൻ. തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് വിശദചർച്ച നടത്താനായിട്ടില്ല. കോൺഗ്രസ് തോൽവിയെക്കുറിച്ച് പഠിച്ച മേഖലാസമിതികൾ ലീഗിനെയും കേരള കോൺഗ്രസ്-ജോസഫിനെയും വിമർശിച്ചതിൽ ആ പാർട്ടി നേതൃത്വങ്ങൾക്ക് അതൃപ്തിയുണ്ട്. തുടർച്ചയായി രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പൂർണ്ണതോൽവി ഏറ്റുവാങ്ങേണ്ടി വന്ന ആർ.എസ്.പിക്കകത്ത് അതൃപ്തി രൂക്ഷമാണ്.

ഇന്നത്തെ യോഗത്തിന് പ്രത്യേക അജൻഡ നിശ്ചയിച്ചിട്ടില്ല. തർക്കങ്ങൾ അവസാനിപ്പിച്ച് മുന്നണിയെ സജീവമാക്കാനും പൊലീസിനെതിരെ ഉയരുന്ന ആക്ഷേപങ്ങളുയർത്തി സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കാനും യോഗം തീരുമാനമെടുത്തേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.