കൊച്ചി:സ്വപ്നത്തിലെ നിധി തേടി ലോകസഞ്ചാരം നടത്തുന്ന 'ആൽകെമിസ്റ്റി'ലെ സാന്റിയാഗോയെപ്പോലെ പ്രദീപിന്റെ 'പൗലൊ കൊയ്ലോ ആൽകെമിസ്റ്റ്' എന്ന ഓട്ടോറിക്ഷയും ഓടിയോടി നിധിപോലൊരു നേട്ടത്തിൽ എത്തി. ഓട്ടോറിക്ഷയുടെ ചിത്രം ബ്രസീലിയൻ വിശ്വസാഹിത്യകാരൻ പൗലൊ കൊയ്ലോ ഫേസ് ബുക്കിലും ട്വിറ്ററിലും ഷെയർ ചെയ്തത് വൈറലായി.
പത്തുവർഷത്തിലേറെയായി കൊച്ചി നഗരത്തിലൂടെ ഓടുന്ന ഓട്ടോയുടെ ചിത്രം കൊയ്ലോയ്ക്ക് ആരോ അയച്ചുകൊടുത്തതാണ്. 'ഫോട്ടോയ്ക്ക് വളരെ നന്ദി' എന്ന കുറിപ്പോടെ സെപ്തംബർ 4ന് രാത്രി പൗലൊ കൊയ്ലോ പോസ്റ്റുചെയ്ത ചിത്രത്തിന് 17 മണിക്കൂറിനിടെ 38,000 ലൈക്കും ആയിരത്തിലേറെ കമന്റുകളും വന്നു. ട്വിറ്ററിലും പതിനായിരത്തിലേറെ ആരാധകരായി.
വിശ്വസാഹിത്യകൃതികളുടെ ആരാധകനാണ് ചെറായി സ്വദേശിയായ പ്രദീപ്. 'ആൽകെമിസ്റ്റ്' വായിച്ചതോടെ ആരാധന മൂത്താണ് പൗലൊ കൊയ്ലോ, ആൽകെമിസ്റ്റ് എന്ന് ഓട്ടോറിക്ഷയിൽ എഴുതി വച്ചത്. ഓഷോ, വി.കെ.എൻ, കൊയ്ലോ എന്നിവരുടെ ചിത്രങ്ങൾ ഓട്ടോയിലുണ്ട്. ദിവസവും ഓട്ടോയുമായി പുറപ്പെടുമ്പോൾ ഉച്ചഭക്ഷണത്തിനൊപ്പം ഒരു പുസ്തകവും കരുതും. ഓട്ടമില്ലാത്തപ്പോൾ വായന. ഇഷ്ട പുസ്തകങ്ങൾ വിലകൊടുത്ത് വാങ്ങും.
പ്രദീപ്
ചെറായി കണയ്ക്കാട്ടുശേരി വീട്ടിൽ കെ.എ. പ്രദീപ് (56) പത്താംക്ലാസ് കഴിഞ്ഞ് കൊൽക്കത്തയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായി. വിവാഹശേഷം നാട്ടിൽ തങ്ങി. 20 വർഷത്തിലേറെയായി ഓട്ടോറിക്ഷ ഓടിക്കുന്നു. ഇത് മൂന്നാമത്തെ വാഹനമാണ്. മുമ്പുണ്ടായിരുന്ന വണ്ടിക്കും ഇതേ പേരായിരുന്നു.
കൊയ്ലോയുടെ 'അഡൾറ്ററി'യാണ് ഇപ്പോൾ വായിക്കുന്ന പുസ്തകം. ഭാര്യ: സിന്ധു, മകൻ: പ്രണവ് (വിദ്യാർത്ഥി)
പൗലൊ കൊയ്ലോ
മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരിൽ ഒരാളായ പൗലൊ കൊയ്‌ലോയുടെ മാസ്റ്റർപീസാണ് 'ദി ആൽകെമിസ്റ്റ്'. 1988 ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കൃതി എഴുപതിലധികം ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 2000 ലാണ് ഡി.സി ബുക്‌സ് മലയാളത്തിൽ പ്രസിദ്ധീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |