പാലക്കാട്: കൊവിഡ് വ്യാപനത്തിനു പിറകെ സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ചതോടെ കേരളത്തിലെ യാത്രക്കാർക്ക് പരിശോധന കർശനമാക്കി തമിഴ്നാട്. വാളയാറിൽ തമിഴ്നാട് സർക്കാരിന്റെ പരിശോധനാ കേന്ദ്രത്തിൽ ചരക്ക് വാഹനങ്ങളെ അണുവിമുക്തമാക്കിയാണ് കടത്തിവിടുന്നത്. പരിശോധനയ്ക്ക് കൂടുതൽ പൊലീസിനെയും, ആരോഗ്യപ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. ഡോക്ടറും മൂന്ന് നഴ്സുമാരും അടങ്ങിയ മൊബൈൽ യൂണിറ്റ് സംഘവും അതിർത്തിയിൽ സജ്ജമാണ്.
കേരളത്തിലെ കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് മാസമായി തമിഴ്നാട് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പനി, ജലദോഷം, തളർച്ച, മറ്റ് രോഗലക്ഷണങ്ങൾ എന്നിവ ഉള്ളവരെ പ്രവേശിപ്പിക്കില്ലെന്നും രോഗലക്ഷണമുള്ളവർ യാത്ര ഒഴിവാക്കണമെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. വാളയാറിനു പുറമെ സംസ്ഥാനത്തെ മറ്റ് അതിർത്തി ചെക്ക് പോസ്റ്റിലും തമിഴ്നാട് പരിശോധന കർശനമാക്കിയിട്ടുണ്ട്.
കോയമ്പത്തൂരിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ളവർ സംസ്ഥാനാന്തര യാത്ര നടത്തുമ്പോൾ സമീപത്തെ പൊലീസ് സ്റ്റേഷനിലോ ആരോഗ്യവകുപ്പിലോ വിവരമറിയിക്കണമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ തമിഴ്നാട് പരിശോധന കർശനമാക്കിയതോടെ കോയമ്പത്തൂരിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ആയിരക്കണക്കിനു മലയാളി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. ഇന്ന് കോളേജുകൾ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് പരിശോധന കടുപ്പിച്ചത്. രണ്ട് ഡോസ് വാക്സിൻ എടുത്ത, 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലം എന്നിവ തമിഴ്നാട്ടിലേക്ക് പ്രവേശിക്കണമെങ്കിൽ നിർബന്ധമാണ്. സെമസ്റ്റർ പരീക്ഷ അടുത്തതോടെ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |