കൊച്ചി: പണം നൽകി വാക്‌സിനെടുക്കാൻ താൽപര്യമുളളവർക്ക് കൊവിഷീൽഡ് രണ്ടാംഡോസ് വാക്സിൻ 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി. വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്‌ക്കാനാവശ്യപ്പെട്ട് കിറ്റെക്‌സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ വിധി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഈ ഇളവ് ബാധകമല്ലെന്നും ഹൈക്കോടതി അറിയിച്ചു. കോവിൻ വെബ്‌സൈറ്റിൽ ഇതിനനുസരിച്ച് മാറ്റം വരുത്താനും കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
കൊവിഷീൽഡ് വാക്‌സിൻ 84 ദിവസത്തിന് ശേഷമേ രണ്ടാം ഡോസ് എടുക്കാൻ പാടുളളൂ എന്നാണ് കേന്ദ്ര സർക്കാർ നിലപാട്. അതിനാൽ കിറ്റെക്‌സിന്റെ ഹർജി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ എതിർത്തു. ഈ നിലപാട് കോടതി തളളി. ആവശ്യക്കാരന് 28 ദിവസത്തിനകം നൽകണമെന്നും ഉത്തരവിട്ടു.
ജോലി മറ്റ് ആവശ്യങ്ങൾക്ക് വിദേശത്തേക്ക് പോകുന്നവർക്ക് 28 ദിവസത്തിനകം വാക്‌സിൻ നൽകാൻ പ്രത്യേക രജിസ്‌ട്രേഷൻ ഉളളപ്പോഴാണ് നാട്ടിലുളളവർക്ക് 84 ദിവസത്തിന് ശേഷമേ രണ്ടാം ഡോസ് എടുക്കാൻ പാടുളളൂ എന്ന് ചട്ടമുളളത്. ഇത് വിവേചനമാണെന്നും വാക്‌സിന്റെ കാര്യത്തിൽ രണ്ട് നീതി ശരിയല്ലെന്നും കോടതി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദീകരണം കേട്ട ശേഷമാണ് ജസ്‌റ്റിസ് പി.വി സുരേഷ് കുമാർ നിർണായക വിധി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |