കോട്ടയം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രമായ തിരുനക്കര മഹാദേവ ക്ഷേത്രം വർഷങ്ങളായി അറ്റകുറ്റപണി നടത്താതെ ജീർണാവസ്ഥയിൽ. നാലു ഗോപുരങ്ങളിൽ കിഴക്കെ ഗോപുരം ഒഴിച്ച് മറ്റ് മൂന്നുഗോപുരങ്ങളിലെയും കഴുക്കോലും പട്ടികയും ജീർണിച്ച് നിലം പൊത്താവുന്ന അവസ്ഥയിലാണ്. ക്ഷേത്രത്തിനുള്ളിൽ ബലിക്കൽ പുരയിൽ വലിയ വിളക്കിന് മുകളിൽ ചെമ്പുമേഞ്ഞ ഭാഗം ചോരുകയാണ്. ദേവന് നിവേദ്യം തയ്യാറാക്കുന്ന തിടപ്പള്ളിയും വിഗ്രഹമിരിക്കുന്ന പ്രധാന ശ്രീകോവിലിലും ചോർച്ചയുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഭക്തജനങ്ങൾ കുറവായതിനാൽ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുകയാണ് ബോർഡ്. എല്ലാ ക്ഷേത്രങ്ങളിലും നിന്ന് ചുറ്റുവിളക്ക് തെളിക്കാൻ എണ്ണ വാങ്ങാനുള്ള വഴിപാട് പണം പോലും ഇപ്പോൾ ലഭിക്കുന്നില്ല. ക്ഷേത്ര നിദാന ചെലവിന് പോലും ബുദ്ധിമുട്ടുന്നതിനാൽ അറ്റകുറ്റപണി ഉടനെയെങ്ങും നടത്താൻ കഴിയില്ലെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്.
പെയിന്റിംഗ് ജോലികളും മുടങ്ങി
എല്ലാ വർഷവും ഉത്സവകാലത്ത് നടക്കുന്ന പെയിന്റിംഗ് ജോലി ഈ വർഷം നടന്നില്ല. കിഴക്കെ ഗോപുര ഭിത്തിയിൽ ചില ഭക്തർ ചേർന്ന് സ്വന്തം ചെലവിൽ പെയിന്റടിച്ച് വൃത്തിയാക്കി. നിലവിൽ ക്ഷേത്രത്തിൽ ഉപദേശകസമിതി ഇല്ല. കൊവിഡ് നിയന്ത്രണങ്ങളാൽ ആയിരത്തോളം വരുന്ന അംഗങ്ങളുടെ യോഗം വിളിച്ച് സമീപകാലത്തൊന്നും ഉപദേശക സമിതി രൂപീകരിക്കാൻ സാധിക്കില്ല. രൂപീകരിച്ചാലും ഉത്സവ നടത്തിപ്പിനപ്പുറം വലിയ സാമ്പത്തിക ബാദ്ധ്യത വരുന്ന നിർമാണ ജോലികൾ നടത്താൻ രണ്ടു വർഷ കാലാവധിയുള്ള സമിതിക്ക് കഴിയാറില്ല.
പടിഞ്ഞാറെ നട ഉൾപ്പെടുന്ന ക്ഷേത്രഗോപുരം ജീർണിച്ച് നിലം പൊത്താറായി. ദേവസ്വം മരാമത്ത് വകുപ്പിന് ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് അറിയിച്ചത്. സാമ്പത്തിക ശേഷിയുള്ള ഭക്തജനങ്ങൾക്ക് വേണമെങ്കിൽ ദേവസ്വം ബോർഡിന്റെ അനുവാദം വാങ്ങി അറ്റകുറ്റപ്പണി നടത്താം. നടപടി ക്രമങ്ങൾക്ക് കാലതാമസം എടുക്കും. ഭാവിയിൽ ക്ഷേത്ര അറ്റകുറ്റ പണികൾ ക്ഷേത്ര വിശ്വാസികൾ ഏറ്റെടുത്ത് നടത്തേണ്ടി വരും. ഭക്തജനങ്ങളുടെ കൂട്ടായ്മയായ ഒരു സ്ഥിരം സംവിധാനം ക്ഷേത്ര കാര്യങ്ങളിൽ ഉണ്ടാകണം.
ജയകുമാർ തിരുനക്കര, ക്ഷേത്ര ഉപദേശകസമിതി മുൻ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |