ന്യൂഡൽഹി: രാജ്യത്തെ ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്താത്തതിന് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി കോടതി .ഉത്തരവുകളെ കേന്ദ്രം മാനിക്കുന്നില്ലെന്ന് നിരീക്ഷിച്ച ബെഞ്ച് , ജഡ്ജിമാരുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും കുറ്റപ്പെടുത്തി.
'നിങ്ങൾ എത്ര പ്രേരെ നിയമിച്ചു?.എവിടെയാണ് ഈ നിയമനങ്ങൾ നടന്നത് '?- ചീഫ് ജസ്റ്റിസ് എൻ.വി.രമണ ,ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എൽ.നാഗേശ്വര റാവു എന്നിവരുൾപ്പെട്ട ബെഞ്ച് ആരാഞ്ഞു. ട്രൈബ്യൂണലുകളിലെ ചെയർമാന്റെയും അംഗങ്ങളുടെയും ഒഴിവുകൾ ഒരാഴ്ചയ്ക്കുള്ളിൽ നികത്തണമെന്ന് കോടതി നിർദേശിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ, ട്രൈബ്യൂണലുകളിലെ ചെയർമാന്റെയും അംഗങ്ങളുടെയും ഒഴിവുകൾ ഉടൻ നികത്തുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ,കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിൽ മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റർ ജനറൽ ഇന്നല കോടതിയെ അറിയിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ട്രൈബ്യൂണലുകൾ
പൂട്ടലിന്റെ വക്കിൽ
മദ്രാസ് ബാർ അസോസിയേഷൻ കേസിൽ സുപ്രീംകോടതി റദ്ദാക്കിയ അതേ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് ട്രൈബ്യൂണൽ പരിഷ്‌കരണ നിയമം തയ്യാറാക്കിയതെന്ന് ബെഞ്ച് നിരീക്ഷിച്ചു.രാജ്യത്തെ ട്രൈബ്യുണലുകളെ ദുർബലപെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ചെയർമാനും അംഗങ്ങളുമില്ലാത്തതിനാൽ പല ട്രൈബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. സാമ്പത്തിക രംഗത്തെ പ്രധാനപ്പെട്ട എൻ.സി.എൽ.എ.ടിയിൽപ്പോലും പല ഒഴിവുകളും നികത്തിയിട്ടില്ല. 'നിയമനിർമ്മാണസഭ മരവിപ്പിക്കുക, ട്രൈബ്യൂണലുകൾ അടച്ചുപൂട്ടി അധികാരം ഹൈക്കോടതികൾക്ക് നൽകുക ,അല്ലെങ്കിൽ ഞങ്ങളുടെതായ നിലയിൽ നിയമനം നടത്തുക' എന്നീ വഴികളാണ് മുന്നിലുള്ളത്- കോടതി അറിയിച്ചു.രാജ്യത്തെ 19 ട്രൈബ്യൂണലുകളിൽ അദ്ധ്യക്ഷന്മാരില്ല. ജുഡീഷ്യൽ അംഗങ്ങളുടെ 110 ഉം, സാങ്കേതിക അംഗങ്ങളുടെ 111 ഉം ഒഴിവുകളാണുള്ളത്.
ജഡ്ജിമാരെ
വിശ്വാസമില്ലേ?
സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സമിതികൾ നൽകുന്ന നിയമന
ശുപാർശകളിൽപ്പോലും സർക്കാർ തീരുമാനമെടുക്കുന്നില്ല. ഐ .ബിയുടെ ക്ലിയറൻസ് ലഭിച്ച വ്യക്തികളെയാണ് സമിതികൾ ശുപാർശ ചെയ്തത്. ജഡ്ജിമാരെപ്പോലും സർക്കാർ വിശ്വസിക്കുന്നില്ലേ?.എന്നാൽ കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടലിനില്ല- ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മദ്രാസ് ബാർ അസോസിയേഷനുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് ട്രൈബ്യൂണൽ ഭേദഗതി ബിൽ തയ്യാറാക്കിയതിനെതിരെ മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് നൽകിയ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |