ആലപ്പുഴ: നിപ വൈറസ് ബാധ വീണ്ടും ആശങ്ക പരത്തുന്ന സാഹചര്യത്തിൽ മൃഗങ്ങൾക്കും പ്രത്യേക കരുതൽ നൽകണമെന്ന് മുന്നറിയിപ്പ്. വവ്വാലുകളിൽ നിന്ന് രോഗം നേരിട്ട് ബാധിച്ചിട്ടുള്ളത് മനുഷ്യരെയും പന്നികളെയുമാണ്.
1998-99 കാലഘട്ടത്തിൽ മലേഷ്യയിലും സിംഗപ്പൂരിലുമുണ്ടായ ആദ്യ രോഗാക്രമണത്തിൽ മാത്രമാണ് മൃഗങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. മനുഷ്യരിൽ എന്നപോലെ രോഗസാദ്ധ്യതയുള്ള പന്നികളിലെ നിപ വൈറസ് രോഗലക്ഷണങ്ങളെയും മുൻ കരുതലുകളെയും കുറിച്ച് പന്നി വളർത്തലിൽ ഏർപെട്ടിട്ടുള്ളവരും അവയെ കൈകാര്യം ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ടതാണ്.
മൃഗങ്ങളിലും ശ്വസന വ്യവസ്ഥയെയും തലച്ചോറിനെയുമാണ് വൈറസ് ബാധിക്കുന്നത്. വളരെ പെട്ടെന്ന് പടർന്നുപിടിക്കുന്നുവെങ്കിലും പന്നികളിൽ മരണനിരക്ക് കുറവാണ്. ജില്ലയിൽ പന്നി ഫാമുകൾ ഇല്ലെങ്കിലും വീടുകൾ കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി ഇവയെ വളർത്തുന്നവരുണ്ട്.
ലക്ഷണങ്ങൾ
# പനി
# കുരയ്ക്കുന്നതുപോലുള്ള ശബ്ദത്തോട് കൂടിയ ചുമ
# ശ്വാസ തടസം
# ഉയർന്ന ശ്വസന നിരക്ക്
# വായ തുറന്നുള്ള ശ്വാസോച്ഛാസം
# മൂക്കിൽ നിന്ന് നീരൊലിപ്പ്
# ന്യുമോണിയ
# വിറയൽ
# പിൻകാലുകൾക്ക് തളർച്ച
# നടക്കുന്നതിന് പ്രയാസം
2019 സെൻസസ് പ്രകാരം ജില്ലയിലുള്ള പന്നികൾ: 400
ഇറച്ചി കഴിക്കാൻ ഭയക്കേണ്ട
പന്നിയിറച്ചി കഴിക്കുന്നതിനോ പന്നികളുമായി ഇടപഴകുന്നതിനോ ഭയക്കേണ്ടതില്ല. മൃഗങ്ങളുമായി അടുത്തിടപഴകുന്നവർ, വെറ്ററിനറി ഡോക്ടർമാർ എന്നിവർ കൈയുറ, മാസ്ക് തുടങ്ങിയവ ഉപയോഗിക്കണം. വവ്വാലോ, മറ്റ് ജീവികളോ ഭക്ഷിച്ചുവെന്ന് തോന്നുന്ന പഴങ്ങളുടെ ബാക്കി മൃഗങ്ങൾക്ക് നൽകരുത്.
"
പന്നികളിലും മറ്റ് മൃഗങ്ങളിലും രോഗലക്ഷണങ്ങൾ കണ്ടാൽ വെറ്ററിനറി ആശുപത്രിയിൽ അറിയിക്കണം. ജന്തുജന്യ രോഗമായതിനാൽ വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കണം.
ഡോ. ഡി. ബീന
റിട്ട. സീനിയർ വെറ്ററിനറി സർജൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |