# കൊവിഡിന്റെ മറവിൽ കൊള്ള
ആലപ്പുഴ: കുളി കാര്യമാക്കേണ്ട, എന്നാൽ സോപ്പ് അധികം പതിപ്പിച്ചാൽ വലിയ 'വില' നൽകേണ്ടിവരും. ഓണത്തിനുശേഷം ബാത്ത് സോപ്പ്, ബാർ സോപ്പ് എന്നിവയുടെ വില വർദ്ധിച്ചതാണ് കാരണം. ബിസ്‌ക്കറ്റ്, പേസ്റ്റ് എന്നിവയുടെ വിലയിലും വർദ്ധനവുണ്ട്.
എഫ്.എം.സി.ജി. (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ്) വിഭാഗത്തിൽ വരുന്ന ചില കമ്പനികളുടെ ഉത്പന്നങ്ങൾക്കാണ് വില വർദ്ധിച്ചത്. പാചക വാതകത്തിനും ഇന്ധനത്തിനുമെല്ലാം വിലകൂടിയതോടെ സാധാരണക്കാരന്റെ ജീവിതച്ചെലവേറുകയാണ്.
നിത്യോപയോഗ സാധനങ്ങൾക്ക് ഒരാഴ്ചയ്ക്കിടയിൽ നാല് മുതൽ അഞ്ചുരൂപയുടെ വില വ്യത്യാസമാണുണ്ടായിട്ടുള്ളത്. കുട്ടികളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റുകൾക്കാണ് വില ഉയർത്തിയിട്ടുള്ളത്. ടൂത്ത് പേസ്റ്റിന് ഒന്ന് മുതൽ മൂന്നുരൂപയുടെ വരെ വ്യത്യാസമുണ്ട്. ബാർ സോപ്പിന് വിലയിൽ ഒന്നോ രണ്ടോ രൂപയുടെ വ്യത്യാസമേയുള്ളുവെങ്കിലും അളവിൽ കുറവ് വന്നത് വ്യാപാരികളെയും ഞെട്ടിച്ചിട്ടുണ്ട്.
നീളൻ ബാറുകൾ ചുരുങ്ങിത്തുടങ്ങി. പത്ത് രൂപയ്ക്ക് ലഭിച്ചിരുന്ന ബാർ സോപ്പിനും വലുപ്പം കുറഞ്ഞിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ അനങ്ങാത്തതിനാൽ കൊവിഡിന് മറവിൽ കൊള്ളനടത്തുന്നവർക്ക് തണലാവുകയാണ്.
വിൽപ്പന തർക്കത്തിൽ
പതിവായി വാങ്ങിയിരുന്ന സോപ്പിന് വിലകൂടിയെന്ന് പറയുമ്പോൾ വ്യാപാരികൾ വില കൂട്ടിയെന്ന തെറ്റിദ്ധാരണയാണ് ഉപഭോക്താക്കൾക്കുള്ളത്. പലരും പായ്ക്കറ്റിലെ എം.ആർ.പി നോൽക്കാതെയാണ് തർക്കിക്കുന്നത്. വാങ്ങിപ്പോയ പലരും തിരികെയെത്തി ചോദ്യം ചെയ്യുന്ന അവസ്ഥയുമുണ്ട്.
വില വിത്യാസം (നേരത്തെ, ഇപ്പോൾ)
സോപ്പ് ₹38 ,₹ 42
ബിസ്ക്കറ്റ് ₹20,₹25
''
പ്രമുഖ കമ്പനികളുടെ നിത്യോപയോഗ സാധനങ്ങൾക്കാണ് വിലക്കയറ്റം. സാധനം വാങ്ങാനെത്തുന്നവരിൽ പലരും തർക്കിക്കുകയാണ്. എം.ആർ.പി കാട്ടിയാലും ഉപഭോക്താക്കൾ അംഗീകരിക്കുന്നില്ല.
രാജു,സ്റ്റേഷനറി കട ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |