പേരാവൂർ: പഞ്ചായത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി പേരാവൂരിൽ ഹരിത തീരം പദ്ധതിക്ക് തുടക്കമായി. പേരാവൂർ പഞ്ചായത്തിലൂടെ ഒഴുകുന്ന ജലാശയങ്ങളുടെ ഇരുകരകളിലും മുള, ഈറ്റ, ഓട, ജലസംരക്ഷണത്തിന് അനുയോജ്യമായ മറ്റുമരങ്ങൾ എന്നിവ നട്ടുവളർത്തി സംരക്ഷിക്കുന്നതാണ് പദ്ധതി. ജലസ്രോതസ്സുകളുടെ സമീപത്ത് താമസിക്കുന്നവരെ ഉൾപ്പെടുത്തി പുഴയോര ഗ്രാമസഭകൾ രൂപീകരിച്ച് സംരക്ഷണ ചുമതലയേല്പിക്കും.
ആദ്യഘട്ടത്തിൽ പഞ്ചായത്തിലൂടെ കാഞ്ഞിരപ്പുഴ ഒഴുകുന്ന ആറു കിലോമീറ്ററോളം ദൂരത്തിൽ ഇരുകരകളിലും ഇത്തരം തൈകൾ നട്ടുവളർത്തും. ഇരുനൂറോളം തൈകൾ നട്ടുകൊണ്ടാണ് പഞ്ചായത്ത് ഹരിതതീരം പദ്ധതിക്ക് തുടക്കം കുറിച്ചത്. കാഞ്ഞിരപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന തോടുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ തീരങ്ങളെ മുഴുവൻ മൂന്നു വർഷം കൊണ്ട് ജലസംരക്ഷണം ഉറപ്പാക്കുന്ന തൈകൾ നട്ടുവളർത്തി ഹരിതാഭമാക്കും. തൊഴിലുറപ്പ് പദ്ധതിയുടെ സേവനം ഇതിനായി ലഭ്യമാക്കും. മുഴുവൻ തൈകളും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി ഉത്പാദിപ്പിക്കും.
ഹരിത തീരം ജലസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ റീന മനോഹരൻ, കെ.വി. ശരത്, എം. ശൈലജ, മറ്റ് പഞ്ചായത്തംഗങ്ങൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വാ തുടങ്ങിയവർ സംസാരിച്ചു.
ജലസംരക്ഷണത്തിന് പല വഴി
ജലസ്രോതസ്സുകളുടെ വിവരശേഖരണം
ജലദൗർലഭ്യമുള്ള ക്ലസ്റ്ററിൽ കിണർ റീചാർജിംഗ് .
മഴമാപിനി, കാലാവസ്ഥാ നിരീക്ഷണ സംവിധാനം
മലിനജലത്തെ ശുദ്ധികരിച്ച് ഒഴുക്കും
ജലസ്രോതസുകളുടെ ഡിജിറ്റൽ മാപ്പിംഗ്.
ഹരിത തീരം പദ്ധതിയുടെ വിജയത്തിനായി പുഴയോരത്ത് താമസിക്കുന്നവരെ ഉൾപ്പെടുത്തി പുഴയോര ഗ്രാമസഭകൾ വിളിച്ചു ചേർത്ത് തൈകളുടെ പരിപാലനച്ചുമതല കൈമാറും. മൂന്നു വർഷം കൊണ്ട് പേരാവൂരിനെ സമ്പൂർണ്ണ ജലസുരക്ഷ പഞ്ചായത്താക്കി മാറ്റുകയും ഗ്രീൻ പേരാവൂർ സാദ്ധ്യമാക്കുകയും ചെയ്യും.
- പി.പി.വേണുഗോപാൽ,പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പേരാവൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന "ഹരിത തീരം " പദ്ധതി മറ്റുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ മാതൃകയാണ്.
- ഇ.കെ.സോമശേഖരൻ,ജില്ലാ കോ-ഓർഡിനേറ്റർ
ഹരിത കേരളം മിഷൻ, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |