.ജില്ലയിൽ ആകെ ഒരുങ്ങുന്നത് 211 ശൗചാലയങ്ങൾ
പാലക്കാട്: ടേക്ക് എ ബ്രേക്ക് വഴിയിടം പദ്ധതി പ്രകാരം പാലക്കാട് നഗരത്തിൽ ഒരുങ്ങുന്നത് അഞ്ച് പൊതുശൗചാലയങ്ങൾ. പാലക്കാട് ടൗൺ ബസ് സ്റ്റാൻഡ്, നഗരസഭാ കോമ്പൗണ്ട്, ഒലവക്കോട് റെയിൽവേ സ്‌റ്റേഷൻ കോമ്പൗണ്ട്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ടേക്ക് എ ബ്രേക്ക് ശൗചാലയങ്ങൾ സജ്ജമാക്കുന്നത്. ഇതിൽ ടൗൺ ബസ് സ്റ്റാൻഡിലുള്ള ശൗചാലയത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.
നഗരസഭാ കോമ്പൗണ്ടിൽ രണ്ട് ശൗചാലയങ്ങളാണ് നിർമ്മിക്കുക. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിർമ്മിക്കുന്ന ശൗചാലയം ടേക്ക് എ ബ്രേക്കിൽ ഉൾപ്പെടുത്തുമെന്നും ജില്ലാ ശുചിത്വമിഷൻ അധികൃതർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിലെ ടേക്ക് എ ബ്രേക്ക് പൊതുടോയ്ലറ്റുകളും വിശ്രമകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും പൊതുശൗചാലയങ്ങൾ നിർമ്മിക്കുന്നത്. പഞ്ചായത്തുകളിൽ രണ്ടെണ്ണം വീതവും നഗരസഭകളിൽ അഞ്ചെണ്ണവും വീതം ആകെ 211 ശൗചാലയങ്ങളാണ് ജില്ലയിൽ നിർമ്മിക്കുന്നത്.
നിലവിൽ ആറെണ്ണത്തിന്റെ പ്രവർത്തിയാണ് പൂർണമായും പൂർത്തിയായിട്ടുള്ളത്. ഇവയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നിന് അതത് തദ്ദേശസ്ഥാപനങ്ങളിൽ ഓൺലൈനായി നടക്കും. സംസ്ഥാനതല ഉദ്ഘാടനം മൂന്നിന് പൊതുമരാമത്ത് മന്ത്രി നിർവ്വഹിക്കും.
മഴയും കൊവിഡും വൈകിച്ചു
നേരത്തെ 32 ശൗചാലയങ്ങളുടെ ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും മഴയും കൊവിഡുംമൂലം ഉണ്ടായ പ്രതിസന്ധിയിൽ പ്രവർത്തികൾ വൈകി. യാത്രക്കാർക്കും സാധാരണജനങ്ങൾക്കും ഉപകാര പ്രദമാകുന്ന രീതിയിലാണ് പൊതുശൗചാലയങ്ങൾ ഒരുക്കുന്നത്. ടോയ്ലറ്റ് സമുച്ചയങ്ങളിൽ നാപ്കിൻ ഡിസ്‌ട്രോയർ, വാഷ്‌ബേസിൻ, കണ്ണാടി എന്നിവ സജ്ജീകരിക്കും. അടിസ്ഥാനം (ബേസിക്), സ്റ്റാൻഡേർഡ്, പ്രീമിയം എന്നീ തലങ്ങളിലാണ് ശൗചാലയങ്ങൾ നിർമ്മിക്കുന്നത്.
പ്രീമിയം തലത്തിൽ കോഫി ഷോപ്പ്, വിശ്രമകേന്ദ്രം, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ടോയ്ലറ്റുകൾ എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തും. പേ ആൻഡ് യൂസ് മാതൃകയിൽ കുടുംബശ്രീ യൂണിറ്റുകൾക്കായിരിക്കും പരിപാലന ചുമതല. 24 മണിക്കൂറും പ്രവർത്തിക്കും. ശുചിത്വമിഷന്റെയും കേന്ദ്രസർക്കാരിന്റെയും ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ഡിസംബറോടെ നിർമാണപ്രവർത്തികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശമെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |