തിരുവല്ല: സ്വകാര്യ ആശുപത്രിയിലേക്ക് ഗർഭിണിയുമായി പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. എട്ടുമാസം ഗർഭിണിയായ സീതത്തോട് ചരിവുകാലായിൽ റസീന സെയ്ദ് (27), റസീനയുടെ പിതൃസഹോദരി പത്തനംതിട്ട പള്ളിപ്പടിഞ്ഞാറേതിൽ നബീസ മുസ്തഫ (52), നബീസയുടെ മകൾ സാലിക (23), റസീനയുടെ ഭർതൃ മാതാവ് പാറയ്ക്കൽ സാഹിദ (52) എന്നിവർക്കാണ് പരിക്കേറ്റത്. ടി.കെ റോഡിൽ മഞ്ഞാടി ജംഗ്ഷനിൽ ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. പ്രസവവേദനയെ തുടർന്ന് റസീനയെ പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മഞ്ഞാടിയിൽവച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് ഇരുമ്പ് പോസ്റ്റിലിടിച്ചശേഷം തലകീഴായി മറിയുകയായിരുന്നു. ആംബുലൻസിൽ നിന്ന് നാലുപേരും തെറിച്ച് റോഡിൽ വീണു. പെരുനാട് സ്വദേശിയായ ഡ്രൈവറെ നിസാര പരിക്കുകളോടെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ റസീനയെ മറ്റൊരു ആംബുലൻസിൽ പുഷ്പഗിരിയിലെത്തിച്ച് അടിയന്തര
ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. റസീന തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തലയ്ക്ക് സാരമായി പരിക്കേറ്റ സാഹിദയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നബീസയെയും സാലികയെയും വാർഡുകളിലേക്ക് മാറ്റി. തിരുവല്ല പൊലീസ് കേസെടുത്തു.
കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
മരണം മാടിവിളിക്കുന്ന മഞ്ഞാടി
ടി.കെ റോഡിലെ മഞ്ഞാടിയിൽ അപകടങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം യുവതി ബൈക്ക് അപകടത്തിൽ മരണപ്പെട്ടതിന് പിന്നാലെയാണ് ആംബുലൻസ് അപകടം. മാസങ്ങൾക്ക് മുൻപ് കാറും മിനിവാനും കൂട്ടിയിടിച്ച് രണ്ടുപേർ ഇവിടെ മരണപ്പെട്ടിരുന്നു. വാനിൽ സഞ്ചരിച്ച മുത്തശ്ശിയും പേരക്കുട്ടിയുമാണ് അന്ന് മരിച്ചത്. കഴിഞ്ഞ വർഷം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുയുവാക്കൾ മരിച്ചു. നിരവധി പേർക്ക് വിവിധ അപകടങ്ങളിൽ പരിക്കേറ്റിട്ടുമുണ്ട്. ഇൗ ഭാഗത്ത് തിരക്ക് നിയന്ത്രിക്കാൻ സംവിധാനങ്ങളുമില്ല. വഴിയോരത്തെ അനധികൃത പാർക്കിംഗും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |