ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന - ഡൽഹി അതിർത്തിയായ സിംഘുവിൽ റോഡ് ബ്ലോക്ക് ചെയ്ത് നടക്കുന്ന കർഷകപ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. സോനിപത് സ്വദേശിയായ ഹർജിക്കാരന് ഹരിയാന ആൻഡ് പഞ്ചാബ് ഹൈക്കോടതിയെ സമീപിക്കാമെന്നും ഇത്തരം വിഷയങ്ങൾക്ക് എന്തുകൊണ്ട് കീഴ്ക്കോടതികളെ സമീപിക്കുന്നില്ലെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. പ്രാദേശികമായി ഹൈക്കോടതിയുടെ അറിവിലും പരിധിയിലുമുള്ള വിഷയമാണിത്.അവിടെ എന്ത് കൊണ്ട് സമീപിക്കുന്നില്ല? പ്രശസ്തിക്ക് വേണ്ടി ഹർജിയുമായി സുപ്രീംകോടതിയിലേക്ക് എത്തുന്നു. ഇക്കാര്യങ്ങളിൽ സുപ്രീംകോടതി ഇടപെട്ടാൽ നാളെ കേരള - കർണാടക അതിർത്തിയിൽ തർക്കമുണ്ടായാൽ പോലും സുപ്രീംകോടതി അത് പരിഹരിക്കാൻ ഇറങ്ങിപ്പുറപ്പെടേണ്ടിവരും. യു.പി - ഡൽഹി അതിർത്തിയിലെ കർഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കുന്നുവെന്ന മറ്റൊരു ഹർജിയിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെയും യു.പി, ഹരിയാന സർക്കാരിന്റെയും വിശദീകരണം തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |