തൃശൂർ : കൊവിഡ് പ്രതിസന്ധിയെയും വർദ്ധിച്ച ഡീസൽ വിലയെയും മറികടക്കാൻ സ്വകാര്യബസ് സർവീസ് മേഖലയിലെ ചിലർ കണ്ടെത്തിയ വ്യാജ ഡീസൽ ഉപയോഗം ഏറെ അപകടകരമെന്ന് കണ്ടെത്തൽ. മണ്ണെണ്ണയും എൻജിൻ ഓയിലും ഡീസലും ചേർത്ത് നിർമ്മിക്കുന്ന ഇത്തരം ഡീസൽ നിറച്ച് സർവ്വീസ് നടത്തിയാൽ എൻജിൻ ഏത് സമയവും പൊട്ടിത്തെറിച്ചേക്കാം.
ജില്ലയിലേക്ക് തമിഴ് നാട്ടിൽ നിന്ന് വ്യാപകമായി ഇത്തരം വ്യാജ ഡീസൽ ഒഴുകിയെത്തുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യം പൊലീസ് നീരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് ഇന്നലെ പെരുമ്പാവൂരിൽ നിന്ന് കൊണ്ട് വന്നിരുന്ന കന്നാസുകളിൽ നിറച്ച വ്യാജ ഡീസൽ തൃശൂർ എ.സി.പിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ലോറികൾ, ടിപ്പർ ലോറികൾ എന്നിവയും ഇവ ഉപയോഗിക്കുന്നുണ്ട്. ലോറികളിലും മറ്റുമെത്തിച്ച് വീടുകളിൽ സൂക്ഷിച്ചാണ് ഇവ ഉപയോഗിക്കുന്നത്.
ബസ് സ്റ്റാൻഡുകളിലെത്തിച്ച് വരെ ഇവ നിറയ്ക്കുന്നതായും പറയുന്നു. ഇതിനെതിരെ പെട്രോൾ പമ്പുടമകളും മറ്റും പരാതികൾ ഉന്നയിക്കുന്നുണ്ടെങ്കിലും നടപടി ഉണ്ടാകാറില്ല. വ്യാജ ഡീസൽ ഉപയോഗം വർദ്ധിച്ചതോടെ സർക്കാരിന് നികുതിയിനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളും നഷ്ടമാകുന്നു.
എൻജിൻ പൊട്ടിത്തെറിക്കാനും സാദ്ധ്യത
മണ്ണെണ്ണ ഉൾപ്പെടെയുള്ളവ ചേർത്ത് ഉണ്ടാക്കുന്ന ഇവ പെട്ടെന്ന് എൻജിനെ ചൂടു പിടിപ്പിക്കുകയും കത്തി വലിയ അപകടം വരെ സംഭവിക്കുകയും ചെയ്തേക്കാം. യഥാർത്ഥ ഡീസലിനേക്കാൾ ലിറ്ററിന് 20 മുതൽ 25 രൂപ വരെ കുറവിനാണ് ഇവ ലഭിക്കുന്നത്. ടാർ ഉരുക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ഓയിലും മറ്റും ഇവയ്ക്ക് ഉപയോഗിക്കുന്നുണ്ട്.
പുറത്തേക്ക് വരുന്നത് വിഷപ്പുക
ഇത്തരം വ്യാജ ഡീസൽ ഉപയോഗിച്ച് സർവ്വീസ് നടത്തുന്ന വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്നത് വിഷപ്പുകയാണെന്ന് പറയുന്നു. പുക ശ്വസിച്ചാൽ ചുമ, കണ്ണ് എരിച്ചിൽ എന്നിവ അനുഭപ്പെടും. പെട്ടെന്ന് ചൂട് പിടിക്കുന്നതിനാൽ കൂടുതൽ പുകയും പുറത്ത് വരും.
ഉപയോഗം കൂടിയത് ഒന്നര വർഷം മുമ്പ്
വ്യാപകമായി ഇതിന്റെ ഉപയോഗം കൂടിയത് ഒന്നാം ലോക്ഡൗണിന് ശേഷമാണെന്നാണ് വിവരം. ബസുകളിലും മറ്റും യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ നഷ്ടം കൂടി. അതോടെ ഉപയോഗം കൂടി. അതേ സമയം യാഥാർത്ഥ ഡീസൽ ഉപയോഗിച്ച് സർവ്വീസ് നടത്തുന്നവരെ പോലും പ്രതിക്കൂട്ടിലാക്കുകയാണ് ഇത്തരക്കാരെന്ന് ബസുടമകൾ പറയുന്നു.
വ്യാജ ഡീസൽ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ബസുകളിലും മറ്റും ഇവ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. വ്യാജമായി ഡീസൽ നിർമ്മിച്ച് വിൽപ്പന നടത്തിയതിന് അവശ്യവസ്തു നിയമപ്രകാരവും, ഡീസൽ ഇന്ധനം അനധികൃതമായി കൈകാര്യം ചെയ്തതിന് കേന്ദ്ര ഗവൺമെന്റിന്റെ 2005 ലെ ഉത്തരവ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
വി.കെ. രാജു
എ.സി.പി തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |