റിയാദ്: അൽ ഖാഇദ തലവനും 9/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായിരുന്ന ഒസാമ ബിൻ ലാദന്റെ ചെയ്തികൾക്ക് താൻ ലോകത്തോട് മാപ്പ് ചോദിക്കുന്നതായി മകൻ ഒമർ ബിൻ ലാദൻ പറഞ്ഞു. ഇസ്രായേലിലെ ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് 40കാരനായ ഒമർ ബിൻ ലാദൻ ഈ കാര്യം വ്യക്തമാക്കിയത്. അച്ഛന്റെ പിൻഗാമിയായി അൽ ഖാഇദയുടെ നേതൃത്വം താൻ ഏറ്റെടുക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്നും എന്നാൽ തനിക്ക് അതിൽ താത്പര്യമില്ലായിരുന്നുവെന്നും ഒമർ വെളിപ്പെടുത്തി.
ഒരിക്കൽ തന്നോടും മറ്റു മക്കളോടും രക്തസാക്ഷികളാവാൻ ആവശ്യപ്പെട്ടതോടെ മനം മടുത്ത് അഫ്ഗാൻ വിടുകയായിരുന്നു. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടതോടെയാണ് തനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായതെന്നും ഇത്തരമൊരു ആക്രമണം സംഘടിപ്പിക്കാനുള്ള കഴിവ് പിതാവിനുണ്ടെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഒമർ കൂട്ടിച്ചേർത്തു.
പേരിനൊപ്പമുള്ള ബിൻ ലാദൻ എന്ന കുടുംബപ്പേര് തനിക്ക് ഭാരമായി. ഒസാമ ബിൻ ലാദൻ സൗദി പൗരനായിരുന്നതിനാൽ അറബ് ലോകത്തുള്ളവർക്ക് തന്നെ വെറുപ്പാണ്. ഞാനും അതുപോലെയാകുമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ ഞാൻ അങ്ങനെയല്ല. പിതാവ് നല്ലവനോ മോശമോ എന്ന് വിലയിരുത്തി ആ രീതിയിൽ മക്കളെ കാണുന്നത് ശരിയല്ലെന്നും ഒമർ പറഞ്ഞു.
നിലവിൽ ഫ്രാൻസിലെ നോർമാണ്ടിയിലാണ് ഉമർ താമസിക്കുന്നത്. അമേരിക്കയിൽ പ്രവേശനം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും എല്ലാ മതക്കാരേയും രാജ്യക്കാരേയും തുല്യരായി കാണാനാണ് തനിക്കിഷ്ടമെന്നും ഒമർ പറഞ്ഞു. ഭാര്യയോടൊപ്പം താമസിയാതെ ഇസ്രായേൽ സന്ദർശിക്കുമെന്നും രാജ്യങ്ങൾ തമ്മിലുള്ള ശത്രുതകൾ അവസാനിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഒമർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |