ഇരവിപുരം: മാടൻനട വെണ്ടർമുക്കിന് സമീപം വസ്ത്രശാലയിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. മയ്യനാട് കൂട്ടിക്കട താഴത്തുചേരി മുഹമ്മദ് ഷാഫി മൻസിലിൽ മുഹമ്മദ് ഷാഫി (21), വാളത്തുംഗൽ ലക്ഷംവീട് കുന്നിൽ തെക്കതിൽ അഭിഷേക് (20) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. മുഹമ്മദ് ഷാഫി സീസൺ സമയങ്ങളിൽ ഇതേ കടയിലെ താത്കാലിക ജീവനക്കാരനായിരുന്നു.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതികൾ വസ്ത്ര വില്പനശാലയുടെ ഒന്നാംനിലയിലെ ഷീറ്റ് തകർത്ത് അകത്തുകടക്കുകയും കൗണ്ടറിലുണ്ടായിരുന്ന പതിനെണ്ണായിരത്തോളം രൂപയും കാൽ ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങളും കവരുകയായിരുന്നു. കടയിലെ ഏഴോളം നിരീക്ഷണ കാമറകൾ തകർക്കുകയും ചെയ്തു. ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. കടയിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്.
പ്രതികൾ മോഷ്ടിച്ച തുണിത്തരങ്ങൾ പരവൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ അഭിഷേകിന്റെ ബന്ധുവീട്, കാപ്പിൽ പതിനെട്ടാം പടിക്കടുത്തുള്ള ഷാഫിയുടെ ബന്ധുവീട് എന്നിവിടങ്ങളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം ഭാഗത്ത് കറങ്ങിനടന്ന് മോഷ്ടിച്ച പണം ചെലവഴിച്ചതായാണ് ഇവർ പൊലീസിന് നൽകിയ മൊഴി. പരവൂർ മാമൂട്ടിൽ റെയിൽവേ പാലത്തിന് താഴ്വശം ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്. ഇരുവരെയും വസ്ത്രശാലയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |