തൃശൂർ: ഹോളിഗ്രേസ് അക്കാഡമി ഒഫ് മാനേജ്‌മെന്റ് എഡ്യൂക്കേഷനും കേരള ഫിഷറീസ് സർവകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന, ലോക സമ്പദ്‌വ്യവസ്ഥയിലും ആരോഗ്യ, വിദ്യാഭ്യാസ, സാങ്കേതികവിദ്യാ മേഖലകളിലും കൊവിഡ് വരുത്തിയ മാറ്റങ്ങളെ കുറിച്ചുള്ള അന്താരാഷ്‌ട്ര വിർച്വൽ കോൺഫറൻസ് ഒമ്പതു മുതൽ 11 വരെ നടക്കും. ഒമ്പതിന് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ ഡോ. റെജി ജോൺ അദ്ധ്യക്ഷത വഹിക്കും. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. മൂന്ന് ദിവസങ്ങളിലായി അഞ്ചുവേദികളിൽ സമാന്തരമായി നടക്കുന്ന കോൺഫറൻസിൽ 114 പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. കേരളത്തിന് പുറമേ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള ഗവേഷകർ, വിദഗ്ദ്ധർ, ഗവേഷക വിദ്യാർത്ഥികൾ, സർവകലാശാലയിലെ പഠനവിഭാഗങ്ങൾ എന്നിവരാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കുക.
പ്രബന്ധങ്ങൾ പിന്നീട് പുസ്‌തകമായി പ്രസിദ്ധീകരിക്കും. ഗവേഷണഫലങ്ങൾ സമൂഹത്തിന് ഗുണകരമാകുന്നതിന് ഗവേഷണ ജേർണലുകളിലും പ്രസിദ്ധീകരിക്കും. കൊവിഡിലെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇത്തരത്തിൽ സമഗ്രമായ പഠനം ആദ്യമാണ്. ബ്രിട്ടനിലെ എസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗ്ളോബൽ ഡെവലപ്‌മെന്റ് വിഭാഗം പ്രൊഫ.ഡോ. തങ്കം അരുൺ, ജോർജിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ചിന്മയ് ബയബന്ധാ, എത്യോപ്യൻ സർവകലാശാലയിലെ അൽമാംജിഷ്യൂ, ഗ്രീക്ക് ന്യൂറോ സർജൻ റാണിയ ലംബോക് തുടങ്ങിയവരുടെ സാന്നിദ്ധ്യം കോൺഫറൻസിലുണ്ടാകും.
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രവീൺലാൽ, കാത്തലിക് സിറിയൻ ബാങ്ക് മുൻ ചെയർമാൻ ടി.എസ്. അനന്തരാമൻ, ജിയോത്തിലെ സ്‌ട്രാറ്റജിക് ഇൻവെസ്‌റ്റ്‌മെന്റ് കൺസൾട്ടന്റ് ഡോ. വിജയകുമാർ തുടങ്ങിയവരും സന്നിഹിതരാകും. റിസർവ് ബാങ്ക് മുൻ ജനറൽ മാനേജർ രത്നാകർ ദേവ്‌ലെ, റിസർവ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സതീഷ് മറാട്ടെ തുടങ്ങിയവർ ചർച്ചകൾ നയിക്കും.
ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി ആയിരത്തിലേറെപ്പേർ കോൺഫറൻസിൽ പങ്കെടുക്കാൻ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 'ഇബന്റോസ്" ഒരുക്കുന്ന വിർച്വൽ പ്ളാറ്റ്‌ഫോമിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്ന് ഹോളിഗ്രേസ് അക്കാഡമിക് ഡയറക്‌ടർ ഡോ.എം. രാമനുണ്ണി, ഹോളിഗ്രേസ് ഫാർമസി കേളേജിലെ സുജിത് സെബാസ്‌റ്റ്യൻ, ഹോളിഗ്രേസ് അക്കാഡമി സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, ഹോളിഗ്രേസ് എൻജിനിയറിംഗ് ഫിനാൻസ് ഡയറക്‌ടർ ആന്റണി മാളിയേക്കൽ, ഹോളിഗ്രേസ് മാനേജ്‌മെന്റ് ഫിനാൻസ് ഡയറക്‌ടർ ജോസ് എലിഞ്ഞിപ്പിള്ളി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |