തിരുവനന്തപുരം: അയൽവാസിയുമായുള്ള തർക്കത്തിനിടയിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച ഒന്നാം പ്രതിയെ പിടികൂടി. മണക്കാട് ഉദയ കോമ്പൗണ്ടിൽ ആമിനയെ (23) മർദ്ദിച്ച കേസിലാണ് ഒന്നാം പ്രതിയും ആമിനയുടെ അയൽവാസിയുമായ മണക്കാട് ഉദയ കോമ്പൗണ്ട് എൻ.എസ് മൻസിലിൽ സുധീറിനെ (37) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. ആമിനയുടെ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറിയ അയൽവാസികളായ സുധീറും നൗഷാദും ചേർന്ന് ആമിനയെ തള്ളിനിലത്തിടുകയും സുധീർ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി തല മതിലിൽ ഇടിപ്പിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആമിനയുടെ വീടിന്റെ താഴത്തെ നില, സമീപത്തെ ഫർണിച്ചർ കടയിലെ ജീവനക്കാർക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. ഇവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിൽ കാലാശിച്ചത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ സുധീറിനെ പൂന്തുറ എസ്.എച്ച്.ഒ സജികുമാർ, എസ്.ഐമാരായ വിമൽ, ഷിഹാസ്, രാഹുൽ, സുരേഷ്, എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ ബിജു, ഷിബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി നൗഷാദിനെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |